തിരുവനന്തപുരം: 5000 കോടി വരെ താത്കാലിക വായ്പയെടുക്കുന്നതിന് സംസ്ഥാനത്തിന് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ അനുമതി. ഇതോടെസംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. അഡ്ഹോക് ബോറോ യിങ്ങ് എന്നറിയപ്പെടുന്ന ഈ മാർഗത്തിലൂടെ എടുക്കുന്ന വായ്പ പിന്നീട് വായ്പാ പരിധി നിശ്ചയിക്കുമ്പോൾ അതിൽ നിന്ന് കുറവ് ചെയ്യും. നേരത്തെ തെലുങ്കാനയ്ക്കും സമാനമായ വായ്പാ അനുമതി കേന്ദ്രം നൽകിയിരുന്നു.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് പ്രത്യേക അനുമതി. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും എടുക്കുന്ന വായ്പ സംസ്ഥാനത്തിൻ്റെ കടമായി കൂട്ടുമെന്ന നിലപാടിൽനിന്ന് കേന്ദ്രം ഇതുവരെ പിൻമാറിയിട്ടില്ല. കടമെടുക്കാനുള്ള കേന്ദ്ര അനുമതി വൈകിയത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. നേരത്തേ എടുത്ത വായ്പയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കമാണ് അനുമതി വൈകാൻ കാരണം. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ട്രഷറി നിയന്ത്രണം കടുപ്പിക്കാനും സർക്കാർ ആലോചിച്ചിരുന്നു.
പുതിയ സാമ്പത്തിക വർഷം ഒരു മാസം പിന്നിടുമ്പോഴും സംസ്ഥാനത്തിന് കടമെടുക്കാനുള്ള അനുമതി'കേന്ദ്രം നൽകിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം എടുത്ത വായ്പയുടെ കണക്കുകളിൽ കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിന്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. സിഎജിയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംസ്ഥാനം അംഗീകരിക്കുന്നില്ല. നടപ്പു സാമ്പത്തിക വർഷം കേരളത്തിനു കടമെടുക്കാവുന്ന പരിധി 32,425 കോടിരൂപയാണ്.
കടപത്രങ്ങളിലൂടെ വായ്പയെടുക്കാൻ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ അനുമതി നൽകാറാണ് പതിവ്. സാമ്പത്തികവർഷത്തിന്റെ ആരംഭം മുതൽ ഈ മാസം വരെ 4000 കോടിരൂപ കടമെടുക്കാനുള്ള തയാറെടുപ്പുകൾ സംസ്ഥാനം നടത്തിയിരുന്നു. എന്നാൽ അനുമതി വൈകുന്നു. ട്രഷറികളിൽ 25 ലക്ഷത്തിലധികം രൂപയുടെ ബില്ലുകള്‍ മാറുന്നതിന് ഇപ്പോൾ നിയന്ത്രണം ഉണ്ട്. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ ആലോചിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.