KN Balagopal| 'സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നു; മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
- Published by:Naseeba TC
- news18-malayalam
Last Updated:
കേന്ദ്രസർക്കാർ സംസ്ഥാനത്തെ വല്ലാതെ ഞെരുക്കുകയാണ്. കടമെടുപ്പിനുള്ള അനുമതി വൈകിപ്പിക്കുന്നു.
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ (KN Balagopal). പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഇടപെടീക്കണമെന്നും മന്ത്രിസഭാ യോഗത്തിൽ ബാലഗോപാൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ അറിവിലേക്കെന്ന ആമുഖത്തോടെയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക ദുരവസ്ഥ ധനമന്ത്രി വിശദീകരിച്ചത്. നിത്യ ചെലവുകൾ പോലും വേണ്ട വിധം നടത്താനാകാത്ത പ്രതിസന്ധിയാണ്. കേന്ദ്രസർക്കാർ സംസ്ഥാനത്തെ വല്ലാതെ ഞെരുക്കുകയാണ്. കടമെടുപ്പിനുള്ള അനുമതി വൈകിപ്പിക്കുന്നു.
പ്രശ്നം ഹരിക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കണമെന്ന നിർദേശവും ബാലഗോപാൽ മുന്നോട്ടുവച്ചു. തത്കാലം ധനവകുപ്പ് കേന്ദ്ര ധനമന്ത്രാലയവുമായി നടത്തി വരുന്ന ഔദ്യോഗിക കത്തിടപാടുകൾ തുടർന്നാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ നടപടിയുണ്ടാകുമോയെന്ന് നോക്കാം.
advertisement
ഇല്ലെങ്കിൽ ധനമന്ത്രി നിർദേശിച്ച രീതിയിൽ ഇടപെടലാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക വർഷത്തിന്റെ തുടക്കമായതിനാൽ നികുതി വരവ് കുറവാണ്. നികുതിദായകർക്ക് മൂന്ന് മാസം കൂടുമ്പോൾ ജി.എസ്.ടി ഫയൽ ചെയ്യാനവസരമുണ്ട്. അതിനാൽ ജൂലായ് മാസത്തോടെയേ നികുതി വരുമാനവർധന സാധാരണഗതിയിലാവൂ. കടമെടുക്കാൻ അനുമതി കൂടി വൈകിപ്പിച്ച് സംസ്ഥാനത്തെ ഞെരുക്കുകയാണ്.
കിഫ്ബിയിലൂടെയുള്ള കടമെടുപ്പിനെ കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലുൾപ്പെടുത്തിയാൽ വികസനപ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. കടമെടുക്കാനുള്ള കേന്ദ്ര അനുമതി വൈകിയതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. നേരത്തേ എടുത്ത വായ്പയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കമാണ് അനുമതി വൈകാൻ കാരണം. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ചേക്കും.
advertisement
പുതിയ സാമ്പത്തിക വർഷം ഒരു മാസം പിന്നിടുമ്പോഴും സംസ്ഥാനത്തിന് കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം എടുത്ത വായ്പയുടെ കണക്കുകളിൽ കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിന്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. സിഎജിയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംസ്ഥാനം അംഗീകരിക്കുന്നില്ല.
advertisement
നടപ്പു സാമ്പത്തിക വർഷം കേരളത്തിനു കടമെടുക്കാവുന്ന പരിധി 32,425 കോടിരൂപയാണ്. കടപത്രങ്ങളിലൂടെ വായ്പയെടുക്കാൻ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ അനുമതി നൽകാറാണ് പതിവ്. സാമ്പത്തികവർഷത്തിന്റെ ആരംഭം മുതൽ ഈ മാസം വരെ 4000 കോടിരൂപ കടമെടുക്കാനുള്ള തയാറെടുപ്പുകൾ സംസ്ഥാനം നടത്തിയിരുന്നു. എന്നാൽ അനുമതി വൈകുന്നു.
ട്രഷറികളിൽ 25 ലക്ഷത്തിലധികം രൂപയുടെ ബില്ലുകള്‍ മാറുന്നതിന് ഇപ്പോൾ നിയന്ത്രണം ഉണ്ട്. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. പ്രതിസന്ധി രൂക്ഷമായാൽ ശമ്പളത്തെയും ബാധിക്കും. കടമെടുക്കാൻ കേന്ദ്രത്തോട് അനുമതി തേടിയതായും ഈ മാസം തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രിയുടെ ഓഫിസ് പറഞ്ഞു.
advertisement
കേന്ദ്രം ആവശ്യപ്പെട്ട കണക്കുകൾ നൽകിയിട്ടുണ്ട്. ശമ്പളം പിടിച്ചു വയ്ക്കാൻ ആലോചനയില്ല. പ്രതിസന്ധി വാർത്തകൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആരോപണങ്ങളാണെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2022 9:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KN Balagopal| 'സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നു; മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ