തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ വെറുപ്പെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കറുപ്പ് കണ്ടാൽ വിരണ്ടോടുന്ന കാളയെ പോലെയാകുകയാണ് മുഖ്യമന്ത്രി. കറുത്ത കാറിൽ കറുത്ത വസ്ത്രമണിഞ്ഞ ബ്ലാക്ക് ക്യാറ്റ്സിന്റെ സംരക്ഷണയിൽ പോകുമ്പോഴും മുഖ്യമന്ത്രിക്ക് കറുപ്പ് ഭയമാണെന്നും എംഎം ഹസൻ പറഞ്ഞു.
നികുതി വർധനയക്കെതിരായ യൂത്ത് കോൺഗ്രസ് സമരത്തെ മൃഗീയമായി അടിച്ചൊതുക്കാനാണ് ശ്രമം. യൂത്ത്കോൺഗ്രസുകാർക്കെതിരെ പൊലീസ് ക്രൂരമായി മർദിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലുന്നത് തുടർന്നാൽ തെരുവിലിറങ്ങുമെന്നും എംഎം ഹസൻ മുന്നറിയിപ്പ് നൽകി.
ക്ലിഫ് ഹൗസിന് മുന്നിൽ കഴിഞ്ഞ ദിവസം സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് തല്ലിയത്. ഒരു പ്രവർത്തകന് കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
മുഖ്യമന്ത്രി മുഖ്യ ഭീരുവായി അധപതിച്ചുവെന്നും എംഎം ഹസൻ.
ഇരട്ടച്ചങ്കൻ എന്നാണ് മുഖ്യമന്ത്രിയെ സഖാക്കൾ വിളിക്കുന്നത്. അദ്ദേഹത്തിന് ഒരു ചങ്ക് തന്നെയുണ്ടോ എന്ന് സംശയമാണെന്നും മുഖ്യമന്ത്രി പേടിത്തൊണ്ടനാണെന്നും യുഡിഎഫ് കൺവീനർ പരിഹസിച്ചു.
Also Read- കറുപ്പാണ് പ്രശ്നമെങ്കിൽ കറുപ്പ് ഉടുത്ത് പ്രതിഷേധം; യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ പോലീസുകാരനെ വളഞ്ഞിട്ട് മർദിച്ചു
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾ ഇന്നും തുടരും. മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ, സംസ്ഥാന യുവജനക്ഷേമ ബോർഡ് നടപ്പാക്കിയ ടീം കേരള പദ്ധതിയിൽ പരിശീലനം നേടിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും. തലസ്ഥാനത്ത് കനത്ത സുരക്ഷാവലയം ഒരുക്കിയിട്ടും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ, പോലീസ് സുരക്ഷ വർദ്ധിപ്പിച്ചേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.