തിരുവനന്തപുരം: നികുതി വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്ന പ്രവർത്തകരെ ക്രൂരമായി മർദിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയത്.
നികുതി വർധനക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പൊലീസ് നേരിടുന്ന രീതിക്കെതിരെയും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് കറുത്ത വസ്ത്രമണിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും പിന്നാലെ കണ്ണീർ വാതകവും പ്രയോഗിച്ചു.
Also Read- പ്രതിഷേധം പോലീസിനെതിരെ; മർദിച്ച പോലീസുകാരന്റെ കൈവെട്ടുമെന്ന് യുവമോർച്ച
സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. ക്ലിഫ് ഹൗസിനു മുന്നിലുള്ള ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് മാർച്ച് തടഞ്ഞു. കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. കറുത്ത കൊടി കെട്ടിയ കമ്പുകൾ പ്രവർത്തകർ പൊലീസിനു നേരെ വലിച്ചെറിഞ്ഞു. പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു.
സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കണ്ണിന് പരിക്കേറ്റു. ഇയാളെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഒരു പൊലീസ് ഉദ്യോഗസ്ഥനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ദേവസ്വം ബോർഡ് ഓഫിസിനു മുന്നിൽ നിൽക്കുകയായിരുന്ന പൊലീസുകാരെ പ്രവർത്തകർ തള്ളിമാറ്റാൻ ശ്രമിച്ചു. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ തള്ളിമാറ്റി. പ്രവര്‍ത്തകർ വീണ്ടും ബാരിക്കേഡിനു മുന്നിലേക്ക് കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചു. പ്രവർത്തകരെ അറസ്റ്റു ചെയ്തതോടെയാണ് സംഘർഷത്തിനു അയവുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.