തിരുവനന്തപുരം: പൊതുസമൂഹത്തിലെ സംശയങ്ങളും ആശങ്കകളും കണക്കിലെടുത്താണ് പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിൻവലിക്കൽ ഓർഡിനൻസ് പുറത്തിറക്കും. പൊതു അഭിപ്രായം ശേഖരിച്ച് നിയമസഭയിൽ ചർച്ച ചെയ്ത് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും. ഓർഡിനൻസിലൂടെ നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും മാധ്യമത്തെ തടുത്തു നിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശമല്ല. ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്താങ്ങുന്നവരും പൊതുജനാധിപത്യത്തെ സംരക്ഷിക്കുന്നവരും ചൂണ്ടിക്കാണിച്ചപ്പോള്‍ ആ ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഓര്‍ഡിനന്‍സിലൂടെ ഇനി ഇത്തരം നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിലൂടെ മാത്രമായിരിക്കും ഇനി നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമത്തിന്റെ അപര്യാപ്തത ഉള്ളതിനാൽ ആളുകൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണം എന്ന് അഭിപ്രായമുയർന്നപ്പോഴാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. പ്രതിപക്ഷ നേതാക്കളടക്കമുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു യോഗത്തില്‍ മാധ്യമ മേധാവികളുടെ പ്രധാന നിര്‍ദേശമായി വന്നത് ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാനാവുന്നില്ലെന്നും കര്‍ശനമായി നേരിടുന്ന നിയമം വേണമെന്നുമായിരുന്നു. ഇങ്ങനെ വിവിധ മേഖലകളില്‍ നിന്ന് വന്ന അഭിപ്രായം ചൂണ്ടിക്കാട്ടിയതിനാലാണ് നിയമഭേദഗതിക്കൊരുങ്ങിയത്. എന്നാല്‍ നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചു. എല്‍ഡിഎഫിനെ പിന്താങ്ങുന്നവരും പൊതുജനാധിപത്യം സംരക്ഷിക്കുന്നവരുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാണിച്ചു. യോഗത്തില്‍ ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടവര്‍ വരെ മുഖപ്രസംഗത്തില്‍ നിയമത്തിന്റെ ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടി. ഒരു വലിയ ആശങ്ക പൊതു സമൂഹത്തില്‍ ഉയരുമ്പോള്‍ ആശങ്ക പരിഗണിക്കാതിരിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും മാധ്യമത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് സർക്കാർ നിലപാടല്ല. മാധ്യമങ്ങളോട് ശത്രുതാപരമായ സമീപനം സർക്കാരിനില്ല. വികല മനസുകൾ സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. അത്തരം ആളുകൾ പിന്‍വാങ്ങണം, സമൂഹം ജാഗ്രത പാലിക്കണം. ഇടതുപക്ഷ നിലപാട് താൻ സ്വീകരിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ പാർട്ടിയുണ്ട്. താൻ പാർട്ടിയിൽനിന്നു പോകാൻ ആഗ്രഹിച്ചവരുണ്ട്. എന്നാൽ ഇപ്പോഴും പാർട്ടിയിൽ തുടരുന്നു. എൽഡിഎഫ് നിലപാടുകൾക്ക് അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഓർഡിനൻസ് പിൻവലിച്ചത് പൊതുസമൂഹം അംഗീകരിച്ചു. ചിലർക്ക് അംഗീകരിക്കാൻ വിഷമമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിനെ സര്‍ക്കാരുള്ളപ്പോഴും ഇല്ലാത്തപ്പോഴും തുടര്‍ച്ചയായി എതിര്‍ത്തു വന്ന മാധ്യമങ്ങളുണ്ട്. ശത്രുതാപരമായ എതിര്‍പ്പു വരെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഇടതുസര്‍ക്കാര്‍ ഏതെങ്കിലും ഘട്ടത്തില്‍ ശത്രുതാപരമായ സമീപനം ഒരു മാധ്യമങ്ങളോടും വെച്ചു പുലര്‍ത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Cpm, Cyber crime, Facebook post, IT act 66A, Kerala police, Kerala police act 118a