ശബരിമല വിവാദം; മുന്‍ സി.പി.എം എം.എല്‍.എയുടെ പി.എ ബി.ജെ.പിയില്‍ ചേര്‍ന്നു
Last Updated:
ചെങ്ങന്നൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആലപ്പുഴ ജില്ലയിലെ സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവന്‍വണ്ടൂര്‍ മുന്‍ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കര്‍ഷകസംഘം ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ എം.എ ഹരികുമാറാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ചെങ്ങന്നൂരിലെ മുന്‍എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ വിശ്വസ്തനായിരുന്ന ഹരികുമാര്‍ അദ്ദേഹത്തിന്റെ പി.എ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് ഹരികുമാറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ശബരിമലയെയും വിശ്വാസങ്ങളെയും തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നും ഹരികുമാര്‍ പറഞ്ഞു. അതേസമയം ഏറെക്കാലമായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
2001 ലെ തെരഞ്ഞെടുപ്പില്‍ കെ.കെ രാമചന്ദ്രന്‍ നായര്‍ പരാജയപ്പെടാന്‍ കാരണം സി.പി.എമ്മിലെ ഒരു വിഭാഗം ചതിച്ചതിനെതുടര്‍ന്നായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. ശോഭന ജോര്‍ജിനെതിരെ 1465 വോട്ടിനാണ് രാമചന്ദ്രന്‍ നായര്‍ പരാജയപ്പെട്ടത്. യു.ഡി.എഫ് തരംഗത്തിനിടയിലും നേരിയ വോട്ടിന് പരാജയപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തിയ വര്‍ഗീയ ധ്രുവീകരണമായിരുന്നെന്ന് ആക്ഷേപമുയര്‍ന്നു.
advertisement
പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ നിന്നവര്‍ അക്കാലത്ത് ന്യൂനപക്ഷമായിരുന്നെങ്കിലും പില്‍ക്കാലത്ത് പാര്‍ട്ടിയില്‍ ശക്തിയാര്‍ജിച്ചു. രാമചന്ദ്രന്‍ നായരുടെ മരണത്തോടെ പാര്‍ട്ടി നിയന്ത്രണം പൂര്‍ണമായും ഇക്കൂട്ടരുടെ കൈകളിലായി.
തന്നെ ചതിച്ചവരുമായി എങ്ങനെയെങ്കിലും യോജിച്ചു പോകണമെന്നാണ് അവസാനകാലത്ത് രാമചന്ദ്രന്‍ നായര്‍ പറഞ്ഞതായാണ് സൂചന. എന്നാല്‍ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പഴയതൊന്നും മറക്കാന്‍ തയ്യാറായില്ല.

ഇതോടെ പ്രതികാര നടപടി ഉണ്ടാകുമെന്ന ആശങ്ക 2001-ല്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചു നിന്നവര്‍ക്കിടയിലുമുണ്ടായിട്ടുണ്ട്. ഇതുമുന്‍കൂട്ടി കണ്ടാണ് ഹരികുമാര്‍ ബി.ജെ.പിയിലേക്ക് ചുവടുമാറിയതെന്നാണ് വിവരം. കെ.കെ.ആറിനൊപ്പം ഉറച്ചു നിന്ന നിരവധി പേര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ അസ്വസ്ഥരാണ്. ഇവരെ ലക്ഷ്യമിട്ടാണ് കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ എത്തുമെന്ന് ഹരികുമാര്‍ പ്രഖ്യാപിച്ചതും. ജില്ലയില്‍ ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് തിരുവന്‍വണ്ടൂര്‍.
advertisement
രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി സജി ചെറിയാനു വേണ്ടിയും ഹരികുമാര്‍ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹരികുമാറിനെ നേരത്തെ തന്നെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നതാണെന്നാണ് ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് പറയുന്നത്.
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടി തീരുമാനങ്ങള്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ എത്തിച്ചത് ഹരികുമാറാണെന്നും ഇതിനെതിരെ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2018 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിവാദം; മുന്‍ സി.പി.എം എം.എല്‍.എയുടെ പി.എ ബി.ജെ.പിയില്‍ ചേര്‍ന്നു


