കോഴിക്കോട്: വയനാട്ടിലെ ബാണാസുര വനമേഖലിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദഖ് ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കാണണമെന്ന ആവശ്യവുമായി സിദ്ധിഖ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയെങ്കിലും പൊലീസ് അനുമതി നൽകിയില്ല.
പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍കുമാര്‍,എന്‍.സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റിലേക്ക് നീങ്ങിയത്.
മൃതദേഹം കാണാനും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണാനും വന്നതാണെന്നും അതിന് അനുമതി നൽകാത്തത് സർക്കാരിന് പലതും ഒളിച്ച് വയ്ക്കാനുള്ളതു കൊണ്ടാണെന്നും സിദ്ധിഖ് ആരോപിച്ചു.
വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പോലീസ് നടപടിയെന്ന് എം.കെ രാഘവൻ എം.പിയും ആരോപിച്ചു.
തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി വേല്‍മുരുകന്‍ (33) ആണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. . സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാൻ പ്രേരിപ്പിക്കുകയും ഇവർക്ക് ആയുധ പരിശീലനം നൽകുകയും സംഘത്തിലേക്കു കൂടുതല്‍പേരെ ചേര്‍ക്കുകയുമാണ് ഇയാളുടെ പ്രധാന ചുമതലകളെന്നുമാണ് പൊലീസ് വിശദീകരിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.