ശബരിമല സ്വർണപ്പാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വൻ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട് പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർഷിപ്പിലൂടെ നടത്തിയ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുടെ യഥാർത്ഥ സ്പോൺസർമാരെ കണ്ടെത്തി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിനെ ചതിച്ച് അന്യായമായി ലാഭം നേടാൻ ഉദ്ദേശമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ശ്രീകോവിലിനടുത്തുള്ള ദ്വാരപാലക ശില്പങ്ങളിലും തെക്ക്-വടക്ക് മൂലകളിലും ഘടിപ്പിച്ച 42.800 കിലോഗ്രാം തൂക്കമുള്ള തകിടുകൾ അറ്റകുറ്റപ്പണിക്ക് നൽകാം എന്ന വാഗ്ദാനം നൽകിയാണ് 2019 ജൂലൈയിൽ ഇളക്കിയെടുത്ത് പോറ്റി കൈവശപ്പെടുത്തിയത്. ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയ തകിടുകൾ ആദ്യം ബാംഗ്ലൂരിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയ ശേഷമാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. അവിടെ എത്തിച്ചത് യഥാർത്ഥ പാളികളാണോ ഡ്യൂപ്ലിക്കേറ്റുകളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിൽവെച്ച് 394.900 ഗ്രാം സ്വർണം മാത്രമാണ് പൂശിയത്. ബാക്കി സ്വർണം ഇദ്ദേഹം കൈവശപ്പെടുത്തി.
advertisement
ഏറെ മൂല്യമുള്ള ഈ തകിടുകൾ ചെന്നൈ, ബാംഗ്ലൂർ, കേരളം എന്നിവിടങ്ങളിലെ പല വീടുകളിലും ക്ഷേത്രങ്ങളിലും യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടുചെന്ന് പൂജ നടത്തി ലാഭം ഉണ്ടാക്കിയെന്നും വിജിലൻസ് എസ്.പി. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണം പൂശി സെപ്റ്റംബർ ഒന്നിന് സന്നിധാനത്ത് തിരികെ നൽകിയപ്പോൾ തകിടുകളുടെ തൂക്കം 38 കിലോ 258.1 ഗ്രാമായി കുറഞ്ഞിരുന്നു.
ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർഷിപ്പിലൂടെ നടത്തിയ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുടെ യഥാർത്ഥ സ്പോൺസർമാർ കർണാടക സ്വദേശിയായ ഗോവർധനൻ, മലയാളി അജികുമാർ എന്നിവരാണെന്നും കണ്ടെത്തി. 2025 ജനുവരി ഒന്നാം തീയതി ഇദ്ദേഹം നടത്തിയ അന്നദാനം, പടിപൂജ, ഉദയാസ്തമന പൂജ, കളാഭിഷേകം എന്നിവ മോഷണം നടത്തി നേടിയ ലാഭത്തിന് പ്രത്യുപകാരമായിട്ടാവാം എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രവർത്തികൾ ശിക്ഷാർഹമായ ക്രിമിനൽ കേസാണെന്നും, 2019 കാലഘട്ടത്തിലെ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക്, പ്രേരണ, ഗൂഢാലോചന എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വിജിലൻസ് എസ്.പി. റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 12, 2025 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണപ്പാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വൻ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട് പുറത്ത്