ശബരിമല: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ച അരവണ വിതരണം സന്നിധാനത്ത് വീണ്ടും പുനരാരംഭിച്ചു. ഏലയ്ക്ക ഒഴിവാക്കി പുതിയതായി നിർമ്മിച്ച അരവണയാണ് ഇന്നലെ രാത്രി 12 മണിയോടെ വിതരണം തുടങ്ങിയത്.
ഏലക്കയ്ക്ക് ഗുണനിലവാരം ഇല്ലെന്ന കണ്ടെത്തലിനെ തുടർന്ന് അരവണ വിതരണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
യുദ്ധകാല അടിസ്ഥാനത്തിൽ ഏലയ്ക്ക ഒഴിവാക്കി നിർമ്മിച്ച അരവണയാണ് രാത്രി വൈകി വിതരണം തുടങ്ങിയത്. കോടതി വിധിയുടെ പശ്ചാതലത്തിൽ പഴയ സ്റ്റോക്ക് മാളികപ്പുറത്തിന് സമീപമുള്ള ഗോഡൗണിലേക്ക് സീൽ ചെയ്ത് മാറ്റി.
അരവണയിൽ ഉപയോഗിക്കുന്ന ഏലക്കയ്ക്ക് ഗുണനിലവാരം ഇല്ലെന്ന പേരിലാണ് അരവണ വിതരണം നിർത്തുവയ്ക്കുവാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ 7 ലക്ഷത്തിലധികം സ്റ്റോക്ക് അരവണയാണ് വിതരണം ചെയ്യാൻ കഴിയാതെ വന്നത്.
പുതിയ സാഹചര്യത്തിൽ ഇന്ന് മുതൽ 290 കൂട്ട് അരവണയാണ് നിർമ്മിക്കുന്നത്. ഒരു കൂട്ടിൽ 932 കാൻ അരവണയാണ് തയ്യാറാക്കുവാൻ കഴിയുക. അങ്ങനെ വന്നാൽ ദിവസം 270280 അരവണ നിർമ്മിക്കാൻ കഴിയും. പരമാവധി വേഗത്തിൽ ആവശ്യമായ അരവണ നിർമ്മിക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.