'CAG റിപ്പോർട്ടിലെ 4 പേജ് ഡൽഹിയിൽ നിന്ന് കൂട്ടിച്ചേർത്തത്; കേരളത്തിന്റെ വികസനം തടയാൻ ഗൂഢാലോചന': ധനമന്ത്രി തോമസ് ഐസക്
- Published by:Rajesh V
- news18-malayalam
Last Updated:
''നിയമസഭയിൽ എത്തും മുൻപ് സിഎജിയുടെ അന്തിമറിപ്പോർട്ട് പുറത്തു വിട്ടത് ചട്ടലംഘനമാണെങ്കിൽ അതിനെ നേരിടാം. അവകാശ ലംഘനം നേരിടാം. അതൊന്നും വിഷയമല്ല. ഇവിടെ കാതലായ പ്രശ്നം കേരളത്തിന്റെ വികസനമാണ്. സിഎജിയുടെ നിലപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ്. ''
ആലപ്പുഴ: സിഎജി തന്നത് നിയമസഭയിൽ വയ്ക്കാനുള്ള അന്തിമ റിപ്പോർട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതിൽ ചട്ടലംഘനമുണ്ടായെന്ന് തുറന്നുസമ്മതിച്ച ഐസക്, റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്‌നമെന്നും ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭയിൽ എത്തും മുൻപ് സിഎജിയുടെ അന്തിമറിപ്പോർട്ട് പുറത്തു വിട്ടത് ചട്ടലംഘനമാണെങ്കിൽ അതിനെ നേരിടാം. അവകാശ ലംഘനം നേരിടാം. അതൊന്നും വിഷയമല്ല. ഇവിടെ കാതലായ പ്രശ്നം കേരളത്തിന്റെ വികസനമാണ്. സിഎജിയുടെ നിലപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ്. റിപ്പോര്‍ട്ടിന്മേല്‍ സിഎജി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതിനാല്‍ കരട് റിപ്പോര്‍ട്ടാണെന്ന് ധരിച്ചു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. നേരത്തെ കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്നും ഐസക് വ്യക്തമാക്കി.
കരട് റിപ്പോര്‍ട്ടില്‍നിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. വായ്പയേ പാടില്ലെന്ന് സമർത്ഥിച്ച നാല് പേജ് കരട് റിപ്പോര്‍ട്ടില്‍ ഇല്ല. ഇത് ഡല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരേ നടക്കുന്നതെന്ന് ആലോചിച്ചുനോക്കണം. ഈ കാണുന്നത് ചെറിയ കളിയില്ല. കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. ഇങ്ങനെയൊന്ന് ചെയ്യുമെന്ന് ആരും വിചാരിച്ചില്ല. ഇത് കേരളത്തിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും ഐസക് പറഞ്ഞു.
advertisement
Also Read - കിഫ്ബി ഓഡിറ്റിങ്ങിലും സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കമ്പനി
മസാല ബോണ്ട് ഇറക്കിയത് റിസർവ ബാങ്കിന്റെ അനുമതിയോടെയാണെന്നും അത് ഭരണഘടനാ ലംഘനമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കിഫ്ബി വായ്പയെടുത്തത് സംസ്ഥാന സർക്കാരല്ല, കോർപ്പറേററ് സ്ഥാപനമാണെന്നും അതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ്. ഈ ബാധ്യത സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോൾ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
advertisement
ഇന്ന് കേരളത്തിലങ്ങോളം ഇങ്ങോളം നിർമാണം ആരംഭിച്ച രണ്ടായിരത്തോളം സ്കൂളുകൾ, അവിടെ വിന്യസിക്കുന്ന ഐടി ഉപകരണങ്ങൾ, താലൂക്കാശുപത്രികളുടെ പുനർനിർമാണം. ആയിരക്കണക്കിന് കിലോമീറ്റർ നീളം വരുന്ന റോഡുകൾ, കെ ഫോൺ പദ്ധതി, കേരളത്തിലെ വൈദ്യുതിക്ഷാമം എന്നേക്കുമായി പരിഹിക്കാൻ സാധിക്കുന്ന ട്രാൻസ്ഗ്രിഡ്, വ്യവസായ പാർക്കുകൾ ഇങ്ങനെ ഏവർക്കും വേണ്ട കേരളം മുഴുവനായി നടപ്പാക്കേണ്ട പദ്ധതികളെ അട്ടിമറിക്കാനുള്ള വഴിയാണ് സിഎജി ഒരുക്കുന്നത്.
advertisement
ടെൻഡർ വഴിയാണ് വേണുഗോപാൽ ഓഡിറ്ററായി വന്നത്. അന്തർദേശീയ നിലവാരം ഉറപ്പാക്കി ആണ് ഓഡിറ്ററെ കൊണ്ടുവന്നത്. വിദഗ്ധർ നോക്കിയാണ് വേണുഗോപാലിന്റെ സ്ഥാപനത്തെ ഏൽപ്പിച്ചത്. വായ്പകളുടെ പലിശ മാറിക്കൊണ്ടിരിക്കും. 13 ശതമാനത്തിനാണ് വായ്പ എടുത്തത്. മസാല ബോണ്ട് കൊണ്ടുവന്നത് വെല്ലുവിളി ആയിരുന്നു. ഡയറക്ടർ ബോർഡിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം. എല്ലാവരും ഒരു അഭിപ്രായത്തിൽ എത്തണം എന്നില്ല. അന്താരാഷ്ട്ര മാർക്കറ്റിൽ വിശ്വാസ നേടേണ്ടത് ആവശ്യമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2020 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'CAG റിപ്പോർട്ടിലെ 4 പേജ് ഡൽഹിയിൽ നിന്ന് കൂട്ടിച്ചേർത്തത്; കേരളത്തിന്റെ വികസനം തടയാൻ ഗൂഢാലോചന': ധനമന്ത്രി തോമസ് ഐസക്