ആരോഗ്യ വകുപ്പിലും വനംവകുപ്പിലും സ്ഥിരപ്പെടുത്തലിനുള്ള നീക്കങ്ങള്‍ നടക്കുന്നുമുണ്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇരുന്നൂറില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. ആരോഗ്യ വകുപ്പിലും റവന്യൂ വകുപ്പിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തിരുമാനമായിട്ടുണ്ട്.
പുതിയതായി സൃഷ്ടിക്കുന്ന തസ്തികകൾ; ഹയർ സെക്കൻഡറി - 151 (35 സ്കൂളുകളിലാണ് തസ്തിക. അധ്യാപക - അനധ്യാപക തസ്തികകൾ സൃഷ്ടിക്കും), ആരോഗ്യ വകുപ്പ് – 3000, പരിയാരം മെഡിക്കൽ കോളേജ് - 772, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് - 1200, ആയുഷ് വകുപ്പ്- 300, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് - 728, മണ്ണ് സംരക്ഷണ വകുപ്പ് – 111
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ
∙ അട്ടപ്പാടി താലൂക്ക് സൃഷ്ടിക്കും. ഇവിടെ ആവശ്യത്തിനു തസ്തികകളും.
∙ ലൈഫ്: 1500 കോടി ഹഡ്കോയിൽനിന്നും വായ്പ എടുക്കും
∙ ലൈഫ് ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ
∙ പുതുശേരി മദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മക്കൾക്ക് 5 ലക്ഷം വീതം ധനസഹായം
∙ കോവിഡ് കാലത്ത് ടാക്സികൾക്ക് 15 വർഷത്തെ ടാക്സ് ഇളവ് നൽകും.
കഴിഞ്ഞ ദിവസം കേരളാ ബാങ്കിലെ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കരാർ ജീവനക്കാരായ 1850 പേരെയാണ് സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂര് സ്വദേശിയായ ഉദ്യോഗാർത്ഥി നല്കിയ ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിൻ്റെ ഉത്തരവ്.
അതേസമയം സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇല്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഹരജിക്കാരൻ ഇത് സംബന്ധിച്ച കത്തിടപാടുകൾ ഹാജരാക്കിയതിനെ തുടർന്നാണ് നിയമനം കോടതി സ്റ്റേ ചെയ്തത്. ഹരജിയിൽ വിശദമായ വാദം പിന്നീട് നടക്കും. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. നാളെ കേരളാ ബാങ്ക് ഡയറക്ടർ ബോഡ് യോഗം ചേരാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. . പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നായിരുന്നു സർക്കാർ വാദം.
സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. എന്നാൽ ഇത് നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തി. സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ. നിർമിതി കേന്ദ്രത്തിൽ 16 പേരെയും സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.