തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ രൂക്ഷ വിമർശനവുമായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം പരിശോധിക്കുമെന്നും ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് പഠിപ്പിക്കേണ്ടതെന്നും അദേഹം ചോദിച്ചു. യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്നും ഗവർണ്ണർ പറഞ്ഞു. അതേസമയം വിസി നിയമന വിവാദത്തിൽ അഞ്ച് തവണ യൂണിവേഴ്സിറ്റികളെ ഓർമിപ്പിച്ചുവെന്ന് പറഞ്ഞ ചാൻസലർ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നും ചാൻസലർ എന്ന നിലയിൽ ചെയ്യേണ്ടത് ചെയ്തുവെന്നും പറഞ്ഞു.
സംഭവമിങ്ങനെ: 2022-23 കോളേജ് തെരഞ്ഞെടുപ്പിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ യു യു സി ആയി ജയിച്ചത് എസ്എഫ്ഐ പാനലിലെ അനഘയാണ്. എന്നാൽ പട്ടിക കേരള സർവകലാശാലയിൽ എത്തിയപ്പോൾ അനഘയുടെ പേരിനു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന എ വിശാഖിന്റെ പേരു വന്നു. ഇതോടെ ലിസ്റ്റ് വിവാദമായി. ആൾമാറാട്ടം നടന്നത് വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയര്‍മാനാക്കാനാണെന്ന ആക്ഷേപം ഉയർന്നു. തൊട്ടു പിന്നാലെ വിശദീകരിച്ച് കോളേജ് അധികൃതർ രംഗത്തെത്തി.
സംഭവത്തിൽ എസ്എഫ്ഐക്ക് പങ്കില്ലെന്ന് ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥിയായി വിശാഖിനെ തീരുമാനിച്ചിട്ടില്ലെന്നും ഏരിയ സെക്രട്ടറി സ്ഥാനത്ത് എന്ന വിശാഖിനെ മാറ്റിയെന്നുമാണ് എസ്എഫ്ഐയുടെ വിശദീകരണം. അതേസമയം വിഷയത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത് എന്നും വിദ്യാർത്ഥികളോട് മാപ്പുപറയാൻ എസ്എഫ്ഐ തയ്യാറാകണമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.