#ആശ സുല്‍ഫിക്കർ
തൃശ്ശൂരിൽ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കയറി തീ കൊളുത്തി കൊന്നു.കേരളത്തെ ഞെട്ടിച്ചു കൊണ്ട് ഇന്നുണ്ടായ സംഭവമാണിത്. തൃശ്ശൂർ ചിയ്യാരം സ്വദേശി നീതു (22) ആണ് കൊല്ലപ്പെട്ടത്. ബിടെക് വിദ്യാർഥിയായ നീതുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി നിതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാവിന്റെ പ്രണയാഭ്യർഥന നിരസിച്ചതാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ഈ മാസത്തിൽ തന്നെ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണ് നാട്ടിലുണ്ടാകുന്നത്.
Also Read-പ്രണയാഭ്യര്‍ഥന നിരസിച്ചു: തൃശ്ശൂരിൽ പെൺകുട്ടിയെ തീ കൊളുത്തി കൊന്നു
ഇക്കഴിഞ്ഞ മാർച്ച് 12 ന് നടുറോഡിൽ വച്ചാണ് റാന്നി അയിരൂർ സ്വദേശിയായ കവിത (19) അഗ്നിക്കിരയായത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് സഹപാഠിയായ യുവാവ് തന്നെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബിഎസ് സി വിദ്യാര്‍ഥിയായ കവിതയെ കുത്തിവീഴ്ത്തിയ ശേഷമാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അമ്പത് ശതമാനത്തോളം പൊള്ളലേറ്റ കവിത എട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഒരു ഘട്ടത്തിലും അജിനോട് താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും എല്ലാം നിരസിച്ചിരുന്നു.ഇതൊക്കെയാണ് അരുംകൃത്യത്തിലേക്ക് അജിനെ നയിച്ചത്.
Also Read-തിരുവല്ലയിൽ യുവാവ് നടുറോഡിൽ തീകൊളുത്തിയ പെൺകുട്ടി മരിച്ചു
കേരളത്തെ ഞെട്ടിച്ച ഈ രണ്ട് സംഭവങ്ങളിലും വില്ലനായത് പ്രണയമാണ്. സ്നേഹം അഗ്നിയായപ്പോൾ എരിഞ്ഞടങ്ങിയത് രണ്ട് പെണ്‍കുട്ടികളുടെ ജീവനും രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങളും. തനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന സ്വാര്‍ഥ ചിന്തയാകും ഒരുപക്ഷെ ഒരാളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് ആളുകളെ നയിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട കാര്യമല്ല. പ്രണയം ജീവനെടുത്ത സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാന്‍ നിയമപാലകരും ജാഗ്രത പാലിക്കേണ്ടതായിരിക്കുന്നു. തിരുവല്ലയിലെ സംഭവത്തിന് പിന്നാലെ കുപ്പികളില്‍ പെട്രോള്‍ നൽകരുതെന്ന ചട്ടം സര്‍ക്കാർ കർശനമാക്കിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ കർശനമാക്കുന്നതിനൊപ്പം അത് പാലിക്കപ്പെടുന്നുണ്ടോയെന്ന് കൂടി ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ajin reji mathew, College student, Death, Girl died, Murder, Petrol, Public road, Thiruvalla, Thiruvalla incident, അജിൻ റെജി മാത്യു, കോളേജ് വിദ്യാർഥിനി, തിരുവല്ല