കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിൽ ഓടുന്ന ഇൻഡിഗോ ബസ്സിന് 37,000 രൂപ പിഴ ചുമത്തി ആർടിഒ. നികപതി അടയ്ക്കാത്തതിനാലാണ് നടപടി. മലപ്പുറം ആർടിഒയാണ് നോട്ടീസ് നൽകിയിത്. മറ്റൊരു ഇന്‍ഡിഗോ ബസ്സിനും കൂടി നോട്ടീസ് നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാനാണ് കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ നോട്ടീസ് നല്‍കി.
വിമാനത്താവളത്തില്‍ ഓടുന്ന പല വണ്ടികളും കൃത്യമായി നികുതി അടക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. വിമാനത്താവളത്തിൽ ഓടുന്ന എല്ലാ വണ്ടികളും പരിശോധിക്കും. അതേസമയം കഴിഞ്ഞദിവസം പിടിച്ചെടുത്ത ബസിന്റെ നികുതി ഇൻഡിഗോ എയർലൈന്‍സ് അടച്ചു. 48,000 രൂപയാണ് ഓൺലൈനായി പിഴയടക്കം അടച്ചത്.
ഇന്ന് വാഹനം വിട്ടു നൽകുമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. എൽഡിഎഫ് കൺവീനറിന് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോ ബസ് പിടിച്ചെടുത്തത് ചർച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിവാദവുമായി നടപടിക്ക് ബന്ധമില്ലെന്നും ബസ് എയര്‍പോര്‍ട്ടിലായതിനാലാണ് നേരത്തെ നടപടിയെടുക്കാന്‍ കഴിയാതിരുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചിരുന്നു.
ഇൻഡിഗോ വിമാനങ്ങളിൽ രാജ്യത്തിനകത്തോ പുറത്തോ യാത്ര ചെയ്യുന്നതിനാണ് ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാണു നടപടി.
വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ കെ നവീൻകുമാർ, പി പി ഫർസീൻ മജീദ് എന്നിവർക്കു രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇവരുടെ അച്ചടക്കരഹിതമായ പെരുമാറ്റം 2017 ലെ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് ഉത്തരവു പ്രകാരം ലവൽ 1ൽ ഉൾപ്പെടുന്ന കുറ്റമാണ്. യാത്രക്കാരെ കയ്യേറ്റം ചെയ്തുവെന്നത് അൽപം കൂടി ഗുരുതരമായ കുറ്റമായതിനാലാണു ജയരാജനു മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indigo, Karipur Airpiort, Mvd