തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ പകര്‍പ്പ് പുറത്ത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും ചേർന്നും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതായി എഫ്ഐആറിൽ പറയുന്നു.
പ്രതിഷേധിക്കൻ നീയൊക്കെ ആരെടാ എന്ന് ഇപി ജയരാജൻ ആക്രോശിച്ച് മുഖത്തടിച്ച് നിലത്തിട്ടു. ശ്വാസം മുട്ടിച്ചു. നിലത്തു വീണവരെ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് മർദിച്ചു. കഴുത്തു ഞെരിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ സഹിതമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഐപിസി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ വലിയതുറ പോലീസ് ചുമത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
ഇ പി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ ഇ പി ജയരാജനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നല്‍കിയത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ പി ജയരാന് മൂന്നാഴ്ചത്തെ വിമാന വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തില്‍ ഇ പിക്കെതിരേ കേസെടുക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഹർജി നല്‍കിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.