പാലക്കാട് : എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അപകീര്‍ത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രമ്യ. ഇന്ന് ആലത്തൂർ കോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന.
പൊന്നാനിയിൽ നടന്ന എൽഡിഎഫ് യോഗത്തിനിടെയാണ് എൽഡിഎഫ് കൺവീനർ വിജയരാഘവൻ രമ്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം.
Also Read-
വിജയരാഘവന്റെ അധിക്ഷേപം; പരാതിയില്‍ ഉറച്ച് രമ്യ ഹരിദാസ്
വിജയരാഘവന്റെ പരാമര്‍ശങ്ങൾക്കെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് രമ്യ പരാതി നൽകിയത്. ആലത്തൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി മലപ്പുറം എസ് പിക്ക് കൈമാറിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടും തുടര്‍ നടപടിക്കായി എസ് പി നിയമോപദേശം തേടിയിരിക്കുകയാണ്. കേസ് വൈകിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നാണ് യു.ഡി.എഫ് ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.