തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ഭർത്താവ് കിരൺകുമാറിനെതിരെയുള്ള അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
കിരൺ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നൽകി വകുപ്പുതല അന്വേഷണം ഉൾപ്പെടയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങൾ 45 ദിവസത്തിനകം പൂർത്തിയാക്കാൻ ഗതാഗതമന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, കിരൺ കുമാറിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു.
കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കിരൺ കുമാറിനെ വിട്ടു നൽകിയിരുന്നു. കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി കോവിഡ് മാറി ഭേദമായതിന് ശേഷമായിരിക്കും തെളിവെടുപ്പ്.
അതേസമയം, കിരണിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ കിരൺ കുമാറുമായി തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പേകേണ്ടിവരും. ഇതോടെ കേസിന്റെ തുടർനടപടികളും വൈകും.
You may also like:തിരുവഞ്ചൂരിന് എതിരായ വധഭീഷണിക്ക് പിന്നിൽ ടിപി കേസ് പ്രതികൾ; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കിരൺ കുമാറിനെ ശൂരനാട് പോരുവഴിയിലെ കിരൺകുമാറിന്റെ വീട്, വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുർവേദ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്കിലെത്തിച്ചും തെളിവെടുത്തിരുന്നു.
You may also like:'പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുത്?': കോവിഡ് കുറയാത്ത സാഹചര്യത്തില്‍ പരീക്ഷ നിർത്തിവെക്കണമെന്ന് കെ സുധാകരൻ
2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ കാര്‍ വിറ്റ് പണം നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടാന്‍ വിസ്മയയെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ ആരോപിക്കുന്നത്.
ജൂൺ 21 നാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടില്‍പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശുചിമുറിയില്‍ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടതെന്നുമാണ് കിരണിന്റെ മൊഴി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Vismaya, Vismaya Death, Vismaya death case