തിരുവനന്തപുരം: ലൈഫിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ നിർദേശം സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി മാന്യതയുണ്ടെങ്കിൽ രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത് അഴിമതി നടന്നെന്ന് ബോധ്യമായതിനാലാണ്. സി.ബി.ഐ അന്വേഷണംതടയണമെന്നാവശ്യപ്പെട്ട് ഖജനാവിലെ പണം ഉപയോഗിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയതിന് സർക്കാർ മാപ്പു പറയണം. ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാക്കിന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്ന ബി.ജെ.പിയുടെ ചോദ്യം തന്നെയാണ് കോടതിയും ചോദിച്ചത്.
ധാരണ ഉണ്ടാക്കിയത് ലൈഫ് മിഷനും റെഡ് ക്രസൻറും തമ്മിലല്ലേ എന്ന കോടതിയുടെ ചോദ്യം ഇടതുസർക്കാരിന്റെ കള്ളത്തരങ്ങൾ പൊളിക്കുന്നതാണ്. സർക്കാരിന്റെ ഹർജി യൂണിടാക്കിനെ രക്ഷിക്കാനാണെന്ന സി.ബി.ഐയുടെ നിലപാട് തത്വത്തിൽ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മടിയിൽ കനമില്ലാത്തതിനാൽ ഏത് അന്വേഷണവും നേരാടാൻ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറഞ്ഞത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാവും.
കുടുങ്ങുമെന്നായപ്പോൾ പിണറായി വിജയന്റെ സമനില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് ആദ്യം വിജിലൻസിനെ ഇറക്കിയും ഇപ്പോൾ ഹൈക്കോടതിയിൽ പോയും അദ്ദേഹം സ്വയം അപഹാസ്യനായത്. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് കൗൺസിലർ കാരാട്ട് ഫൈസൽ സി.പി.എമ്മിനെ അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരുമായി ബന്ധിപ്പിക്കുന്ന പാലമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.