കണ്ണൂർ സർവകലാശാല: പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് ഗവർണർ
- Published by:Rajesh V
- news18-malayalam
Last Updated:
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ഗവർണറുടെ ഉത്തരവ്. ഇക്കാര്യം കണ്ണൂർ സർവകലാശാല വിസിയേയും ഗവർണർ അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ (Priya Varghese) നിയമന നടപടി മരവിപ്പിച്ച് ഗവർണർ. കണ്ണുർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമന നടപടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ഗവർണറുടെ ഉത്തരവ്. ഇക്കാര്യം കണ്ണൂർ സർവകലാശാല വിസിയേയും ഗവർണർ അറിയിച്ചിട്ടുണ്ട്.
യുജിസി ചട്ടപ്രകാരം യോഗ്യതയില്ലാതെ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ ചാൻസലറായ ഗവർണർ വൈസ് ചാൻസലറിൽനിന്ന് അടിയന്തര വിശദീകരണം തേടിയിരുന്നു.
തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഡോ. പ്രിയ വർഗീസിന്, കഴിഞ്ഞ നവംബറിൽ വി സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇൻറർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വി സിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
advertisement
യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഗവേഷണത്തിന് ചെലവിട്ട മൂന്നുവർഷം നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യു ജി സി വ്യവസ്ഥ നിലനിൽക്കെ ഇക്കാലയളവുകൂടി പരിഗണിച്ചാണ് പ്രിയ വർഗീസിനെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത്.
advertisement
25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളജിലെ ഡോ. ജോസഫ് സ്കറിയയെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ ഒന്നാംറാങ്ക് നൽകിയത് എന്നാണ് ആരോപണം.
ഒന്നരലക്ഷത്തോളം രൂപയാണ് അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം. നേരത്തേ കണ്ണൂർ സർവകലാശാലയിൽ അസി. പ്രൊഫസർ നിയമനത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രായക്കൂടുതൽ കാരണം തടസ്സം നേരിട്ടു. തുടർന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വിജ്ഞാപനം ഇറക്കിയതും ഇൻറർവ്യൂ നടത്തി ഒന്നാം റാങ്ക് നൽകിയതും.
advertisement
Also Read- നിയമനവിവാദത്തില് പ്രിയാ വര്ഗീസ്; 'ചില അക്കങ്ങളിലെ കള്ളക്കളികള് തുറന്നുകാട്ടേണ്ടതുണ്ട്'
കേരളവർമ കോളജിൽ മൂന്ന് വർഷത്തെ മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻറ്സ് സർവിസസ് ഡയറക്ടറായി ജോലി ചെയ്തതും മൂന്ന് വർഷം കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തതും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമവിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്നു.
advertisement
ഇന്റർവ്യുവിന് പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറവ് സ്കോർ പോയിന്റും കുറഞ്ഞ അധ്യാപന പരിചയവും പ്രിയവർഗീസിനായിരുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു. ഉയർന്ന റിസർച്ച് സ്കോർ പോയിന്റുള്ളവരെ ഇന്റർവ്യൂവിന് കുറവ് മാർക്കിട്ട് പിന്തള്ളുകയായിരുന്നു എന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
156 സ്കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ റിസേർച്ച് സ്കോർ 651 പോയിന്റുള്ള ചങ്ങനാശ്ശേരി SB കോളേജ് അധ്യാപകനായ സ്കറിയ തോമസിന് രണ്ടാം റാങ്കും, 645 സ്കോർ പോയിന്റുള്ള മലയാളം സർവ്വകലാശാല അധ്യാപകനായ സി. ഗണേഷിന് മൂന്നാം റാങ്കുമാണ് നൽകിയത്.
advertisement
അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാനുണ്ടായിരുന്നത്. ആറു പേരെയും ഇൻറർവ്യൂവിന് ക്ഷണിച്ചിരുന്നു. പ്രിയ വർഗീസിന് ഇന്റർവ്യൂവിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേഷിന് 28 മാർക്കുമാണ് നൽകിയത്. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2022 7:17 PM IST