Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് തിരശീല വീണത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. തെക്കൻ കേരളം വിധിയെഴുതി കഴിഞ്ഞിരിക്കുകയാണ്. വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ്.
വിധിയെഴുതി തെക്കൻ കേരളം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. അവസാനം വന്ന കണക്കുകള്‍ പ്രകാരം പോളിങ് 70 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളത്താണ്. 71.93 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. 64.55% ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
കൊല്ലം (64.04%), പത്തനംതിട്ട (61.83%), കോട്ടയം (69.77%), ഇടുക്കി (64.19%), ആലപ്പുഴ (67.68%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ്. വൈകിട്ട് 6 വരെയാണ് സമയമെങ്കിലും വരിയിൽ ഉള്ളവർക്ക് ടോക്കൺ നൽകി 6 മണിയ്ക്ക് ശേഷം വോട്ടിടാൻ അനുവദിക്കുന്നതിനാൽ ഇതിൽ മാറ്റം വരാം.
advertisement
കൊട്ടിക്കലാശം
തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് പരസ്യപ്രചാരണ കൊട്ടിക്കലാശം നടന്നത്. ബാന്റ് മേളം,ചെണ്ടമേളം,ഡി.ജെ എന്നിവ ഉൾപ്പെടുത്തി സ്ഥാനാർത്ഥികളും പാർട്ടികളും തങ്ങളുടെ മുഴുവൻ ശക്തിയും കലാശക്കൊട്ടിൽ പ്രകടിപ്പിച്ചിരുന്നു. റാലികൾ,റോഡ് ഷോകൾ,കൊടിതോരണങ്ങൾ,പേപ്പർ ബ്ലാസ്റ്റുകൾ എന്നിവയാൽ ആവേശം കത്തിക്കയറി. ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് തിരശീല വീണത്. അവസാന മിനിട്ടിലും വിജയമുറപ്പിച്ചാണ് മൂന്നു മുന്നണികളും കളം വിട്ടത്.
കണ്ണൂരിലെ മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിന്റെ കാലാവധി 2027 സെപ്‌തംബർ 10വരെയായതിനാൽ അവിടെ തെരഞ്ഞെടുപ്പില്ല. കണ്ണൂർ ജില്ലയിൽ 14, കാസർകോട് രണ്ട് എന്നിങ്ങനെ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28,288 പേർ പഞ്ചായത്തിലും 3,742 പേർ ബ്ലോക്ക് പഞ്ചായത്തിലും 681 പേർ ജില്ലാപഞ്ചായത്തിലും 5,551 പേർ മുനിസിപ്പാലിറ്റിയിലും 751 പേർ കോർപറേഷനിലും സ്ഥാനാർഥികളായുണ്ട്.
advertisement
മൂന്നിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
ഇന്ന് നടക്കേണ്ട തിരഞ്ഞെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവച്ചിരുന്നു. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. എറണാകുളം പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡ് , തിരുവനന്തപുരത്തെ വിഴിഞ്ഞം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്.
ഇന്ന് പുലർച്ചെയാണ് പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സി എസ് ബാബു മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു മരണം. ഷുഗർനില പെട്ടെന്ന് താഴ്ന്നതാണ് മരണകാരണം.
വിഴിഞ്ഞം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി വിഴിഞ്ഞം തെന്നൂർകോണം അഞ്ജു നിവാസിൻ ജസ്റ്റിൻ ഫ്രാൻസിസ്(60) ഇന്നലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഞാറവിള-കരയടി വിളറോഡിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇരിക്കയായിരുന്നു മരണം.
advertisement
സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്ന് മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് നാളെ നടക്കുന്ന തെരഞ്ഞെടുപ്പും മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 09, 2025 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം








