'ഒപി നിര്‍ത്തിവെച്ച് കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു'; തിരുവനന്തപുരം കലക്ടര്‍ക്കെതിരെ KGMOA
- Published by:Sarika KP
- news18-malayalam
Last Updated:
ഒപിയില്‍ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറെ വിളിപ്പിച്ചതെന്നാണ് കലക്ടര്‍ക്കെതിരെ കെജിഎംഒയുടെ ആരോപണം.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത്. കുഴിനഖം ചികിത്സിക്കാൻ കളക്ടർ വീട്ടിലേക്ക് വിളിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി. .കെജിഎംഒഎയാണ് കലക്ടർ ജെറോമിക് ജോർജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്.
ജനറല്‍ ആശുപത്രിയില്‍ 250 ലേറെ രോഗികള്‍ ഒപിയിലുള്ള സമയത്ത് ഡോക്ടറെ കലക്ടറുടെ വീട്ടിലെക്ക് വിളിപ്പിക്കുകയായിരുന്നു. കലക്ടറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് കെജിഎംഒ കുറ്റപ്പെടുത്തി. ഇക്കാര്യം ആവർത്തിച്ചാൽ സമരം നടത്തുമെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം ജില്ലാകലക്ടര്‍ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല.
എന്നാൽ വിളി തുടർന്നതോടെ ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കലക്ടറുടെ വീട്ടിലേക്ക് അയച്ചത്.
advertisement
വീട്ടിലെത്തിയ ഡോക്ടർ അരമണിക്കൂറോളം കാത്ത് നിന്നതിനു ശേഷമാണ് കളക്ടറെ കണ്ടത്. കാലില്‍ കുഴിനഖത്തിന്റെ പ്രശ്‌നമുണ്ടെന്നും നീരുവന്നതിന് ചികിത്സ തേടിയാണ് വിളിച്ചതെന്നും അറിയിച്ചു. തുടര്‍ന്ന് ചികിത്സ നല്‍കിയശേഷം ഡോക്ടര്‍ മടങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 09, 2024 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒപി നിര്‍ത്തിവെച്ച് കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു'; തിരുവനന്തപുരം കലക്ടര്‍ക്കെതിരെ KGMOA