തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് തകരാർ കണ്ടെത്തിയ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന 182 പേരും സുരക്ഷിതരാണ്. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് വൈകിട്ട് 3.30ഓടെ മറ്റൊരു വിമാനത്തിലെ യാത്രക്കാരെ ദമാമിലേക്ക് കൊണ്ടുപോകുമെന്ന് എയർഇന്ത്യ അറിയിച്ചു
കരിപ്പൂരിൽ ടേക്കോഫിനിടെ വിമാനത്തിന്‍റെ പിൻഭാഗം റൺവേയിൽ ഉരസിയതോടെ ഹൈഡ്രോളിക് തകരാർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവളം അതീവ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു.
വിമാനം അടിയന്തിരമായി ഇറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ഒഴിപ്പിച്ചിരുന്നു. വിമാനത്താവളത്തിൽ ആംബുലൻസുകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
വിമാനം ഇറക്കുമ്പോൾ അപകടസാധ്യത ഒഴിവാക്കാൻ ആകാശത്തുവെച്ച് ഇന്ധനത്തിന്റെ അളവ് കുറച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോഴാണ് പിൻഭാഗം റൺവേയിൽ ഉരസിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.