ആറു വർഷമായി ശമ്പളമില്ല; കോഴിക്കോട് അധ്യാപിക ജീവനൊടുക്കി
- Published by:ASHLI
- news18-malayalam
Last Updated:
13 ലക്ഷം രൂപ നൽകിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിൽ സ്കൂളിൽ ജോലി തരപ്പെടുത്തിയത്
കോഴിക്കോട്: ആറു വർഷമായി ശമ്പളമില്ലാത്തതിന്റെ മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി. താമരശ്ശേരി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നി (29)യാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി നോക്കുന്നത്.
കട്ടിപ്പാറ വളവനാനിക്കൽ ബെന്നിയുടെ മകളാണ്. പിതാവും വീട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവരും രാവിലെ തന്നെ പുറത്ത് പോയിരുന്നു.അലീന സ്കൂളിൽ എത്താത്തതിനെ തുടർന്ന് പ്രധാന അധ്യാപകൻ പിതാവിനെ വിളിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂളിൽ നിന്നും പല തവണ അലീനയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 13 ലക്ഷം രൂപ നൽകിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിൽ സ്കൂളിൽ ജോലി തരപ്പെടുത്തിയത്. എന്നാൽ ആറു വർഷം പിന്നിട്ടിട്ടും ജോലി സ്ഥിരപ്പെടുത്തിയിരുന്നില്ല. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യങ്ങളോ ആവശ്യമില്ലാ എന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായി പിതാവ് പറഞ്ഞു. ശമ്പളം കിട്ടാത്തതും, കുടിശ്ശിക കിട്ടില്ലന്നുമായതോടെ അലീന മാനസികമായി തളർന്നിരുന്നു.
advertisement
കൂടെ ജോലി ചെയ്യുന്ന അധ്യാപകരുടെ സഹായത്താലാണ് 25 കിലോമീറ്ററിൽ അധികം ദൂരത്ത് നിന്നും സ്കൂളിൽ എത്താനുള്ള ചിലവും ,മറ്റ് ആവശ്യങ്ങളും നടന്നു പോയത്. അലീനയുടെ മാതാവുമായുള്ള ബന്ധം പിതാവ് നേരത്തെ വേർപെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ: ഐശ്വര്യ ബെന്നി, ദർശന ബെന്നി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
February 19, 2025 9:55 PM IST