തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെ സിപിഎം (CPM) സമ്മേളന നടത്തിപ്പിനെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ (KSU activists) തിരുവാതിരക്കളി നടത്തി പ്രതിഷേധിച്ചു. ജില്ലാ സമ്മേളനത്തിന് അനുമതി നല്‍കിയ കളക്ടറുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
പത്തു പേര്‍ ചേര്‍ന്നാണ് പ്രതിഷേധ തിരുവാതിരക്കളി നടത്തിയത്. തൃശൂര്‍ കളക്ടേറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. കോവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയിട്ടും കളക്ടര്‍ തടയാത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളെ എകെജി സെന്ററില്‍ നിന്നുള്ള ഉത്തരവിനനുസൃതമായി പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയെന്ന് കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു.
CPM | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; CPM തൃശ്ശൂര്‍ സമ്മേളനത്തില്‍ ജില്ല കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി പ്രതിനിധികള്‍
തൃശൂര്‍: സിപിഎമ്മിന് സംസ്ഥാന തലത്തിൽ തന്നെ ഏറെ നാണക്കേട് ഉണ്ടാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശ്ശൂര്‍ സമ്മേളനത്തില്‍ ജില്ല കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി പ്രതിനിധികള്‍. പ്രശ്നത്തിൽ ഇടപെട്ടതിൽ ജില്ല കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ നേതൃത്വം നേരത്തെ അറിഞ്ഞിട്ടും മിണ്ടാതിരിക്കുകയോ, നടപടി എടുക്കാതിരിക്കുകയോ ചെയ്തു. പ്രശ്നത്തിൽപാർട്ടി യഥാസമയം ഇടപെട്ടിരുന്നെങ്കിൽ വിഷയം ഇത്രത്തോളം വഷളാവുമായിരുന്നില്ല. കളവ് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച പാർട്ടിയുടെ നിലപാടാണ് പ്രശ്നം ഇത്രത്തോളം രൂക്ഷമാക്കിയതെന്ന് സമ്മേളന പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.
പോലീസിനെ കയറൂരി വിട്ടിരിക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിന് മൂക്ക് കയറിടുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. പോലീസ് മാഫിയകളുമായി ചേർന്നു സർക്കാരിന് നാണക്കേടുണ്ടാക്കുന്നു.ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ഇടപെടണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ പോലീസല്ല ഇപ്പോഴുള്ള തെന്നും പ്രതിനിധികൾ ചൂണ്ടി കാണിച്ചു.
ബി ജെ പിക്ക് കാര്യമായ വളർച്ച ഉണ്ടായിട്ടുണ്ട്. ഈ വളർച്ചയ്ക്ക് എതിരെ ജില്ലയിലെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചത്. ബി ജെ പി ജില്ലയിൽ സ്വാധീനം വർധിപ്പിക്കുകയും വോട്ട് വിഹിതം കൂട്ടുകയും ചെയ്തു. ഇക്കാര്യത്തിൽ ജില്ല നേതൃത്വം എന്ത് നടപടി സ്വീകരിച്ചുവെന്ന് പ്രതിനിധി സമ്മേളനത്തിൽ ചോദ്യം ഉയർന്നു. ചോദ്യങ്ങൾക്കുള്ള മറുപടി ഇന്ന് നൽകും.
നേരത്തെ മൂന്ന് ദിവസത്തേക്കാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം കൊണ്ട് വരുന്ന പശ്ചാത്തലത്തിൽ സമ്മേളന നടപടികൾ ഇന്ന് അവസാനിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 16 ഏരിയ കമ്മിറ്റികളിൽ നിന്നുള്ളവരാണ് പ്രതിനിധികൾ. പൊതു ചർച്ചക്കുള്ള സമയം വെട്ടിക്കുറച്ച് ജില്ല സെക്രട്ടറി, ജില്ല സെക്രട്ടേറിയേറ്റ്, ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവരെയും, പുതിയ ജില്ലാ സെക്രട്ടറിയെയും, സംസ്ഥാന സമ്മേളന പ്രതിനികളെയും തെരഞ്ഞെടുത്ത് സമ്മേളനം ഇന്ന് അവസാനിപ്പിക്കും. 16 ജില്ല കമ്മിറ്റികളും ഔദ്യോഗിക പക്ഷത്തുള്ളവരായതിനാൽ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകൾ ഉയർന്നു വരാനിടയില്ല. നിലവിലെ സെക്രട്ടറി എം എം വർഗീസ് തുടരും. 23 ന് ഉച്ചക്ക് ശേഷം വെർച്വൽ ആയി നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതു സമ്മേളനവും റദ്ദാക്കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Ksu, Protest, Thiruvathira