• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷ്ദ്വീപിൽ; പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കി

പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷ്ദ്വീപിൽ; പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കി

വൻ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ  പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

പ്രഫുൽ പട്ടേൽ

പ്രഫുൽ പട്ടേൽ

  • Share this:
    കൊച്ചി: ഭരണപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധവും നിയമ പോരാട്ടവും തുടരുന്നതിനിടെ അഡ്മിനിസ്ടേറ്റർ പ്രഫുൽ പട്ടേൽ ഇന്ന്  വീണ്ടും ലക്ഷ്ദ്വീപിലെത്തും. അഹമ്മദാബാദിൽ നിന്ന് രാവിലെ 9.45 ന്  കൊച്ചിയിൽ എത്തുന്ന  അഡ്മിനിസ്ടേറ്റർ 12.45 ന് കൊച്ചിയിൽ നിന്നാണ് അഗത്തിയിലേക്ക് തിരിക്കുക. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും.

    പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും  വൻ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ  പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

    നിലവിൽ ദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം . അടുത്തിടെ കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടികൾ നേരിട്ട സാഹചര്യം ഭരണകൂടത്തിന് ഉണ്ടായിട്ടുണ്ട്. ദ്വീപിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന ചില ഉത്തരവുകൾ പിൻവലിക്കേണ്ടിയും വന്നു. ഇതിൽ ഏറ്റവും പ്രധാനം തീരദേശ പരിപാലന നിയമം ചൂണ്ടിക്കാണിച്ചു കൊണ്ട് ഒട്ടനവധി കെട്ടിടങ്ങളും വീടുകളും പൊളിച്ചു നീക്കാനുള്ള ഉത്തരവ് പിൻവലിച്ചതാണ്.

    Also Read- അച്ഛൻ കാറിനുപിന്നിൽ നായയെ കെട്ടിയിട്ടു; നായയുമായി ഒരു കിലോമീറ്ററോളം കാറോടിച്ച 22 കാരൻ പിടിയിൽ

    സമരങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന കഴിഞ്ഞ തവണത്തെ സന്ദർശനം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പക്ഷെ അന്ന് നിശ്ചയിച്ചതിലും നേരത്തെ ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഗോവയിലേക്ക് മടങ്ങുകയായിരുന്നു.  ഒരു ദിവസം നേരത്തേയായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ മടക്കം. കൂടിക്കാഴ്ചകളും  ഔദ്യോഗിക  ചർച്ചകളും നേരത്തെ തന്നെ പൂർത്തിയാക്കിയതിനാൽ ഒരു ദിവസം മുമ്പേ തന്നെ മടങ്ങാൻ  അഡ്മിനിസ്ട്രേറ്റർ തീരുമാനിക്കുകയായിരുന്നു.

    അന്ന് അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തിയ ദിവസം മുതൽ പ്രതിഷേധങ്ങളും തുടരുകയായിരുന്നു. പ്രഫുൽ പട്ടേൽ നേരത്തെ  മടങ്ങുമെന്ന  വിവരം പുറത്തുവന്നതോടെ  വിളക്ക് അണക്കൽ സമരവും ദ്വീപ് നിവാസികൾ നടത്തി. അഡ്മിനിസ്ട്രേറ്റർ സന്ദർശനം പൂർത്തിയാക്കി ദ്വീപിൽ നിന്നും തിരിച്ചു പോകുന്നത് വരെ സമരം തുടരാൻ സേവ് ലക്ഷദ്വീപ് ഫോറവും ആഹ്വാനം ചെയ്തിരുന്നു.
    Also Read- വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    ഇതിൻറെ ഭാഗമായിപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ  ആദ്യ ദിനം സമരം നടന്നു. പഞ്ചായത്തിന്റെ അധികാരങ്ങൾ കവർന്നതിന് ഏതിരെ ആയിരുന്നു സമരം. എല്ലാ ദ്വീപുകളിലെയും പഞ്ചായത്ത് അംഗങ്ങൾ സമരത്തിൽ പങ്കെടുത്തിരുന്നു. അഡ്മിനിസ്ട്രേറ്റർ പോകുന്ന ദിവസം ദ്വീപിലെ അന്യായമായ സ്ഥലമേറ്റെടുക്കലിനെതിരെ ലക്ഷദ്വീപ്  മുഴുവനായും സമരത്തിനിറങ്ങാനായിരുന്നു തീരുമാനം. എന്നാൽ അഡ്മിനിസ്ട്രേറ്റർ മടക്കം ഒരു ദിവസം വേഗത്തിലാക്കി. അതോടെ സമരവും വേഗത്തിലായി.

    ദ്വീപുകളിലെ വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരി വെട്ടത്തിലായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പാത്രത്തിൽ കൊട്ടി അഡ്മിനിസ്ട്രേറ്റർ ഗോ ബാക്ക് വിളിച്ചു സമരങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിലും തൻറെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന സൂചനയാണ് അന്നും അഡ്മിനിസ്ട്രേറ്റർ നൽകിയത്.

    സേവ് ലക്ഷദീപ് ഫോറം പ്രവർത്തകർ  അഡ്മിനിസ്ട്രേറ്ററുമായി  കൂടിക്കാഴ്ചയ്ക്ക്  ശ്രമിച്ചുവെങ്കിലും  നടന്നില്ല. എന്നാൽ ലക്ഷദ്വീപ് ബിജെപി നേതാക്കളുമായി പ്രഫുൽ പട്ടേൽ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും എതെങ്കിലും രീതിയിലുള്ള ഉറപ്പ് ബിജെപി നേതാകൾക്ക് നൽകിയതായി പറയുന്നില്ല. എന്നാൽ ചർച്ചകൾ ദ്വീപിന്റെ താല്പര്യം മുൻനിർത്തിയാണ് നടന്നതെന്ന് ബി ജെ പി അറിയിച്ചിരുന്നു.

    ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ പുറത്തുവിടണമെന്ന് ഇതര പാർട്ടികളും ആവശ്യപ്പെട്ടെങ്കിലും അതും ഉണ്ടായില്ല. അഡ്മിനിസ്ട്രേറ്ററെ ഡൽഹിക്ക് വിളിപ്പിക്കും എന്ന സൂചനകളും ഉണ്ടായിരുന്നെങ്കിലും അതും സംഭവിച്ചില്ല . ഇപ്പോഴുള്ള സന്ദർശനം വികസനം വിലയിരുത്തനാണെന്ന് പറയുമ്പോഴും ദ്വീപിൽ ആശങ്കകൾ ഉയരുകയാണ്.
    Published by:Naseeba TC
    First published: