തിരുവനന്തപുരം: തീരദേശത്തെ പ്രശ്നങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് വൻ പ്രതിഷേധം. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖത്തിൻറെ കവാടം ഉപരോധിച്ചാണ് സമരം.
കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി പള്ളികളിൽ രാവിലെ കരിങ്കൊടി കെട്ടി. സമരം നിയമസഭയുടെ മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രശ്നപരിഹാരം ഉണ്ടാകുന്നതു വരെ അനിശ്ചിതകാല സമരം തുടരുമെന്നും ഫാദർ തിയോഡോഷ്യസ് ന്യൂസ് 18നോട് പറഞ്ഞു
ഇന്നുമുതൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്നുവന്നിരുന്ന സമരപരിപാടികളുടെ തുടർച്ചയായിട്ടാണ് പുതിയ സമരനീക്കം.
Also Read- സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രഖ്യാപിച്ച കരിദിനം മാറ്റി
പോർട്ട് നിർമാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമാണം അശാസ്ത്രീയമായാണെന്നും ഇതാണ് കടലാക്രമണത്തിന് കാരണമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച സെക്രട്ടേറിയറ്റിലേയ്ക്ക് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തും.
രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരദേശവാസികള്‍ ജൂലൈ 20 മുതൽ സമരം ആരംഭിച്ചിരുന്നു. എന്നിട്ടും പ്രശ്ന പരിഹാരത്തിന് ചെറുവിരലനക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ ആക്ഷേപം. ഇതേത്തുടർന്നാണ് പ്രതിഷേധം കടുപ്പിക്കാന്‍ സഭ തീരുമാനിച്ചത്.
സ്വാതന്ത്ര്യദിനത്തിൽ കരിദിനം നടത്തായാരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കടൽക്ഷോഭത്തിൽ തീരപ്രദേശത്തെ വീട് നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് 15 ന് കരിദിനമാചരിക്കാൻ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടവകകൾക്ക് സർക്കുലർ നല്കിയത്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ജുലൈ 31ന് ലത്തീൻ അതിരൂപതയുടെ ഇടയലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണം. തീര ശോഷണം ഇല്ലാതാക്കാൻ ശാശ്വത പരിഹാരം കണ്ടെത്തണമെന്നുമാണ് ഇടയലേഖനത്തിൽ ആവശ്യപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Latin archbishop, Vizhinjam Port