തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന് ദൗര്‍ബല്യമുണ്ടായെന്നും അദ്ദേഹം അപകടകാരിയെന്ന് അറിഞ്ഞില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് തകരാര്‍ സംഭവിച്ചു. ഇതോടെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും വിജയരാഘവന്‍ പറഞ്ഞു.
ശിവശങ്കറും സ്വപ്‍നയും മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ
ശിവശങ്കറിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
2017 ഏപ്രിലിലാണ് സ്വപ്‍നയും ശിവശങ്കറും ആദ്യം ഒരുമിച്ച് യുഎഇയിലക്ക് പോയത്. പിന്നീട് 2018 ഏപ്രിലിൽ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വെച്ച് ശിവശങ്കറെ കണ്ടു. ഇരുവരും ഒരുമിച്ചാണ് അന്ന് മടങ്ങിയത്. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിലായിരുന്നു ഇരുവരും ഒരുമിച്ചുള്ള മൂന്നാമത്തെ യാത്രയെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികളുടെ റിമാന്‍റ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ നൽകിയ റിപ്പോട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. എന്നാല്‍ എന്തുമായി ബന്ധപ്പെട്ടാണ് ഈ യാത്രകള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടിലില്ല.
ശിവശങ്കറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി.സുധാകരനും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനോട് ശിവശങ്കരന്‍ വിശ്വാസവഞ്ചനകാട്ടിയെന്നും മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഐഎഎസുകാർക്കിടയിൽ വിശ്വാസവഞ്ചകർ ഉണ്ടെന്നും കൂടുതൽ ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ല. എന്നാൽ ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. സ്വപ്‌നയുമായുള്ള സൗൃഹദം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും സുധാകരൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.