പാലാ രാമപുരം എൽ ഡിഎഫിന്; കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് കൂറുമാറി ഇടതുമുന്നണിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് നിർണായകമായ നീക്കം ഉണ്ടായത്. കോൺഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഇടതുമുന്നണിയിൽ എത്തുകയായിരുന്നു
കോട്ടയം ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് രാമപുരം ഗ്രാമ പഞ്ചായത്തിൽ (Ramapuram Grama Panchayat) അട്ടിമറി നടന്നത്. പാലാ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെ കാലങ്ങളായുള്ള ശക്തി കേന്ദ്രമാണ് രാമപുരം. ഇവിടെയാണ് കോൺഗ്രസ് അംഗം കൂറുമാറി ഇടതുമുന്നണിയിൽ എത്തിയത്. രാവിലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് നിർണായകമായ നീക്കം ഉണ്ടായത്. കോൺഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഇടതുമുന്നണിയിൽ എത്തുകയായിരുന്നു. ഇതിനുശേഷം നടന്ന വോട്ടെടുപ്പിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷൈനി സന്തോഷ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥിയായി ലിസമ്മ മത്തച്ചൻ ആണ് മത്സരിച്ചത്.
യുഡിഎഫിൽ ഉണ്ടായിരുന്ന ധാരണ പ്രകാരമാണ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നേരത്തെ രാജിവച്ചത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് വേണ്ടി അധികാര കൈമാറ്റം നടത്താൻ വേണ്ടിയായിരുന്നു പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിൽ നേരത്തെ തന്നെ ജോസഫ് ഗ്രൂപ്പുമായി കോൺഗ്രസ് അംഗം ഷൈനിക്ക് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. പഞ്ചായത്ത് കമ്മിറ്റിക്ക് ഉള്ളിൽ കോൺഗ്രസിൽ ഉണ്ടായിരുന്ന ആ ഗ്രൂപ്പ് തർക്കങ്ങളും പ്രതിസന്ധിക്ക് കാരണമായെന്ന് പറയുന്നു. ഇതിന് പിന്നാലെയാണ് ഷൈനി ഇടതുമുന്നണിയിലെത്തിയത്.
advertisement
Also Read- 'വർഷങ്ങൾ പഴക്കമുള്ള കേസല്ലേ, എന്തുകൊണ്ട് വൈകുന്നു?'; ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ ഹൈക്കോടതി
ഷൈനിയുടെ ഭരണത്തിൽ തൃപ്തരായിരുന്നുവെന്നാണ് ഇടതുമുന്നണി പറയുന്നു. ഷൈനി തുടർന്നിരുന്നുവെങ്കിൽ അഞ്ചുവർഷവും പിന്തുണ നൽകുമായിരുന്നു എന്ന് ഇടതുമുന്നണി നേതാവും കേരള കോൺഗ്രസ് കക്ഷി നേതാവുമായ സണ്ണി പൊരുന്നക്കോട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ നീക്കങ്ങളിലൂടെ കോൺഗ്രസ് അംഗത്തെ ഇടതുമുന്നണിയിൽ എത്തിച്ചത്.
അതേസമയം കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഷൈനി നടത്തിയ നീക്കത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ അധ്യക്ഷൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കോൺഗ്രസ് അംഗത്തെ ഇടതുമുന്നണിയിൽ എത്തിച്ചത് കുതിരക്കച്ചവടത്തിലൂടെയാണെന്ന് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഏതായാലും അധികാരത്തിനായി പാർട്ടി മാറിയ ഷൈനിക്കെതിരെ കോൺഗ്രസും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിച്ചേക്കും. നടപടി വന്നാൽ അത് ഇടതുമുന്നണിക്ക് തിരിച്ചടിയാകാനാണ് സാധ്യത.
advertisement
Also Read- ബിരിയാണി വാഗ്ദാനം ചെയ്ത് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിക്ക് കൊണ്ടു പോയി; പരാതിയുമായി രക്ഷിതാക്കൾ
തെരഞ്ഞെടുപ്പിൽ മൂന്നംഗങ്ങൾ ഉള്ള ബിജെപിയും മത്സരിച്ചിരുന്നു. ആദ്യ റൗണ്ടിൽ നടന്ന വോട്ടെടുപ്പിന് ഒടുവിൽ ബിജെപി സ്ഥാനാർഥി റെജി ജയന് മൂന്നു വോട്ടാണ് ലഭിച്ചത്. ഇതോടെ ബിജെപി വോട്ടെടുപ്പിൽ നിന്ന് പുറത്തായി. തുടർന്നാണ് യുഡിഎഫ് എൽഡിഎഫ് നേരിട്ടുള്ള മത്സരം നടന്നത്. ഏതായാലും കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ രാമപുരത്ത് ഉണ്ടായ തിരിച്ചടിയുടെ ഞെട്ടലിലാണ് ജില്ലയിലെ യുഡിഎഫ് ക്യാമ്പ്.
advertisement
നേരത്തെ കേരള കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. ഇവിടെ ഇടതുമുന്നണിയിൽ നിന്ന് ജയിച്ച അംഗത്തിന്റെ പിന്തുണയോടെ ആയിരുന്നു അവിശ്വാസം പാസാക്കി എടുത്തത്. ഇതിനുള്ള മധുര പ്രതികാരമായാണ് കേരള കോൺഗ്രസ് എം പ്രതിനിധികൾ രാമപുരത്തെ വിജയത്തെ കാണുന്നത്. ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി പ്രസിഡന്റ് ആകുന്നത് തടയാനായി എന്നതും കേരള കോൺഗ്രസ് എം നേതൃത്വത്തെ സന്തോഷിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2022 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാ രാമപുരം എൽ ഡിഎഫിന്; കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് കൂറുമാറി ഇടതുമുന്നണിയിൽ