വൈദ്യകുലപതി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനായാണ് പി കെ വാരിയർ അറിയപ്പെടുന്നത്.
മലപ്പുറം: വൈദ്യകുലപതിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജൂൺ എട്ടിനാണ് 100ാം ജന്മദിനം ആഘോഷിച്ചത്. പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
1921 ജൂണ്‍ 5 മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ ഒരു ഇടത്തരം കുടുംബത്തില്‍ ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായി നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ഇടവമാസത്തിലെ കാർത്തിക നക്ഷത്രം (ഇത്തവണ ജൂൺ 8). കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിൽ. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു.
advertisement
1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി. അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാരിയരെത്തേടിയെത്തിയ ബഹുമതികളിൽ ചിലതുമാത്രം. കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്‌മൃതിപർവമെന്ന പേരിൽ രചിച്ച ആത്മകഥ സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.
advertisement
മെട്രിക്കുലേഷനുശേഷം കോട്ടയ്ക്കൽ ആര്യവൈദ്യപാഠശാലയിൽ നിന്ന് ആയുർവേദത്തിൽ ഡിപ്ലോമ നേടി. 1947 ൽ ഫാക്ടറി മാനേജരായി ആര്യവൈദ്യശാലയിൽ നിയമനം. 1953 ൽ രണ്ടാമത്തെ മാനേജിംഗ് ട്രസ്റ്റിയായി. ആര്യ വൈദ്യശാലയെ പ്രശസ്തിയുടെ ഉന്നതിയിൽ എത്തിച്ചതിൽ ഡോ. പി കെ വാരിയർക്കുള്ള പങ്ക് നിസ്തുലമാണ്.
കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആയുർവേദകോളേജ്, സെന്റർ ഓഫ് മെഡിസിനൽ പ്ലാന്റ് റിസർച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നൽകി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലിൽ സംരക്ഷിച്ചുവരുന്നത് ഡോ. പി കെ വാരിയരുടെ നിർദ്ദേശത്തിലാണ്. പാരമ്പര്യത്തിന്റെ നന്മകൾ ഉൾക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും അദ്ദേഹം ഉൾക്കൊണ്ടു. കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചൻകോടും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുൻകയ്യെടുത്തു. കോട്ടയ്ക്കൽ പി എസ്വി നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്.
advertisement
1987 ൽ കോപ്പൻഹേഗനിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് നേടി. 1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. 2009 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി D.Sc. അവാർഡും നൽകി. 1997 ൽ ആൾ ഇന്ത്യാ ആയുർവേദിക് കോൺഗ്രസ് ആയുർവേദ മഹർഷിപട്ടം നൽകി ആദരിച്ചിട്ടുണ്ട്.
കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 10, 2021 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈദ്യകുലപതി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ അന്തരിച്ചു