കൊച്ചി: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
Also Read- എറണാകുളം പറവൂരിൽ കുഴിമന്തി കഴിച്ച് 33 പേർ ആശുപത്രിയിൽ; നഗരസഭ ഹോട്ടൽ പൂട്ടിച്ചു
നോർത്ത് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പറവൂർ നഗരസഭ അന്വേഷണ വിധേയമായി ഹോട്ടൽ അടപ്പിച്ചിരുന്നു.
Also Read- കൊച്ചിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനം വിതരണം നടത്തിയിരുന്നത് 49 ഹോട്ടലുകള്‍ക്ക്
തിങ്കളാഴ്ച വൈകിട്ട് ഹോട്ടലിൽ നിന്ന് കുഴിമന്തി അടക്കമുള്ളവ കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛര്‍ദ്ദിയും വയറുവേദനയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഒന്‍പത് പേര്‍ കുന്നുകര എം.ഇ.എസ്. കോളേജ് വിദ്യാര്‍ഥികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.