സിപിഎം എം.പി ഇല്ലാത്ത മലബാറും മധ്യകേരളവും
Last Updated:
ഇടതു മുന്നണിക്ക് എക്കാലത്തും റെക്കോഡ് ഭൂരിപക്ഷം നല്‍കിയിരുന്ന കാസര്‍കോട് മണ്ഡലം കൈവിട്ടത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം: യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പൂര്‍ണമായും കൈവിട്ട് മലബാറും മധ്യകേരളവും. സി.പി.എം കോട്ടകളായി അറിയപ്പെട്ടിരുന്ന പാലക്കാട്, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങള്‍ക്കു പോലും യു.ഡി.എഫ് തരംഗത്തിനു മുന്നില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. തെക്കന്‍ കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളിലെയും സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് യു.ഡി.എഫിനു മുന്നില്‍ അടിയറവ് പറയേണ്ടിവന്നു.
ഇടതു മുന്നണിക്ക് എക്കാലത്തും റെക്കോഡ് ഭൂരിപക്ഷം നല്‍കിയിരുന്ന കാസര്‍കോട് മണ്ഡലം കൈവിട്ടത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ നടക്കുന്ന ചിലഘട്ടങ്ങളില്‍ കെ.പി സതീഷ് ചന്ദ്രന്‍ നേരിയ വോട്ടിന് മുന്നിട്ടു നിന്നത് യു.ഡി.എഫ് തരംഗത്തിലും ആശ്വസം പകരുന്നതായിരുന്നു. എന്നാല്‍ യു.ഡി.എഫ് തരംഗത്തെ അതിജീവിക്കാനാകാതെ സതീഷ് ചന്ദ്രനും യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനു മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. യു.ഡി.എഫ് തരംഗത്തിനു പുറമെ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവും പെരിയ ഇരട്ടക്കൊലപാതകവുമൊക്കെയാണ് കാസര്‍കോട് മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് തരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിട്ടും കോഴിക്കോട് മണ്ഡലത്തില്‍ വിജയിക്കാനാകാത്തത് സി.പി.എമ്മിന് തിരിച്ചടിയാണ്. സി.പി.എം കോട്ടകളായി അറിയപ്പെട്ടിരുന്ന പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലും സിറ്റിംഗ് എം.പിമാര്‍ പരാജയപ്പെട്ടു.
advertisement
കണ്ണൂരിലെ സി.പി.എം ശക്തി കേന്ദ്രങ്ങളില്‍ പോലും കെ. സുധാകരന്‍ മുന്നിലെത്തിയത് പാര്‍ട്ടി നേതൃത്വത്തിനേറ്റ അപ്രതീക്ഷിത ആഘാതമാണ്. വടകരയിലും സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പരാജയപ്പെട്ടു. ചാലക്കുടിയിലും ഇടുക്കിയിലും സിിംഗ് എം.പിമാര്‍ തോറ്റതും സി.പി.എമ്മിന് തിരിച്ചടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2019 6:30 PM IST