പ്രശസ്ത സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു
Last Updated:
മൃതദേഹം തൃശ്ശൂർ ചെമ്പൂക്കാവിലെ വസതിയിൽ മൂന്നരമണി വരെ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തിൽ
സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു, 59 വയസ്സായിരുന്നു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’വെന്ന പേരിൽ 24 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു.
കോഴിക്കോട്ടുകാരനായ ബാബു നാരായണൻ എന്ന ബാബു പിഷാരടി, ഹരിഹരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് പി ആർ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ. നെടുമുടി വേണു, പാർവതി, മുരളി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. പിന്നീട് പുരുഷൻ ആലപ്പുഴയുടെ കഥയിൽ പൊന്നരഞ്ഞാണം എന്നൊരു ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്റെ പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രത്തിൽ അസോസിയേറ്റാവുന്നത്. ആ പരിചയം ഒരു സൌഹൃദമായി വളരുകയും അവർ സംവിധാന ജോഡികളായി മാറുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അനിൽ - ബാബു എന്ന ഈ ഇരട്ട സംവിധായകർ വിജയ കൂട്ടുകെട്ടിന് തിടക്കം കുറിക്കുകയും നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയിൽ പിറവിയെടുക്കുകയും ചെയ്തു. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ജഗദീഷും സിദ്ദീഖും നായകരായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനിൽബാബു മാറി.2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ സംവിധായക കൂട്ടുകെട്ടിലെ അവസാന ചിത്രം.
advertisement
വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, കുടുംബ വിശേഷം, സ്ത്രീധനം, ഉത്തമൻ, പകൽപ്പൂരം, വാൽക്കണ്ണാടി, ഞാൻ സൽപ്പേര് രാമൻകുട്ടി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു, ഇവയിൽ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു. മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോൽസവവും കുഞ്ചാക്കോ ബോബന്റെ മയിൽപ്പീലിക്കാവും ഇക്കൂട്ടത്തിലുണ്ട്.
advertisement
Also Read: സഞ്ജീവ് ഭട്ടിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ ശ്വേതാ ഭട്ട്
ഗുരുനാഥനായ ഹരിഹരൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കേരളവർമ്മ പഴശ്ശിരാജയുടെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു. ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി 2014 ൽ സംവിധാനം ചെയ്ത റ്റു നൂറാ വിത്ത് ലൗ എന്ന ചിത്രമാണ് അവസാനത്തേത്. കനിഹ, മുകേഷ്, കൃഷ് ജെ സത്താർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.
advertisement
സ്കൂൾ അദ്ധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ, ലാൽ ജോസ് ചിത്രമായ തട്ടിൻപുറത്ത് അച്യുതനിലെ കുഞ്ചാക്കോ ബോബന്റെ നായികയായി വന്ന ശ്രാവണയും അസിസ്റ്റന്റ് ക്യാമറാമാൻ ദർശൻ എന്നിവർ മക്കളാണ്. മൃതദേഹം തൃശ്ശൂർ ചെമ്പൂക്കാവിലെ വസതിയിൽ മൂന്നരമണി വരെ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 29, 2019 8:02 AM IST