'അഭിപ്രായം ഗ്രേറ്റയുടേത്; ഒന്നും തിരുകി കയറ്റിയിട്ടില്ല; സൈബർ ആക്രമണം നേരിടുന്നു': ഗ്രേറ്റ തൻബർഗിന്റെ പേജ് കൈകാര്യം ചെയ്യുന്ന മലയാളി യുവാവ്
- Published by:Rajesh V
- news18-malayalam
Last Updated:
''കാലാവസ്ഥാ വ്യതിയാനത്തിന്റെ സന്ദേശം ലോകം മുഴുവൻ എത്തിക്കുക എന്നുള്ളതാണ് പ്രധാന ഉദ്ദേശ്യം. ബാക്കി കാര്യങ്ങളിലുള്ള ഗ്രേറ്റയുടെ അഭിപ്രായം വ്യക്തിപരമാണ്. തനിക്ക് അതിൽ യാതൊരു പങ്കുമില്ല''- ആദർഷ് ന്യൂസ് 18നോട് പറഞ്ഞു.
തിരുവനന്തപുരം: കർഷക സമരത്തെ പിന്തുണച്ചതിന്റെ പേരിൽ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിന് പിന്നാലെ തനിക്കെതിരെയും വ്യാപകമായി സൈബർ ആക്രമണം നടക്കുന്നതായി ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദർശ് പ്രതാപ്. താനാണ് കർഷക സമരങ്ങളെ കുറിച്ച് ഗ്രേറ്റയ്ക്ക് വിവരം നൽകുന്നതെന്ന തെറ്റിദ്ധാരണയിലാണ് ഭീഷണിസന്ദേശങ്ങളെന്നും ആദർശ് ന്യൂസ് 18 മലയാളത്തോട് പറഞ്ഞു. ഫേസ്ബുക്കിലും ട്വിറ്ററിലും തനിക്കെതിരെ അതിരൂക്ഷമായ ഭീകരാക്രമണമാണ് നടക്കുന്നതെന്നും ആദർഷ് പറയുന്നു. ഇതിനിടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടക്കുന്നുണ്ടെന്നും ആദർഷ് പറഞ്ഞു.
ഗ്രേറ്റ തൻബർഗിന്റെ അഭിപ്രായങ്ങളാണ് പോസ്റ്റിലുള്ളത്. അതിൽ യാതൊന്നും തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ആദർഷ് പറഞ്ഞു. '' 2017-18ൽ ഒരു പുരസ്കാരം കിട്ടി യുഎന്നിൽ പോയതാണ്. കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ യൂത്ത് റിപ്പോർട്ടറായിട്ടാണ് പോയത്. ഒന്നു രണ്ടു തവണ പോയിട്ടുണ്ട്. ഗ്രേറ്റയുടെ പേജ് കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ ഗ്രേറ്റയുടെ പോസ്റ്റുകൾ റീ പോസ്റ്റ് ചെയ്യാറേയുള്ളൂ. തന്റേതായ അഭിപ്രായങ്ങളൊന്നും അതിൽ തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ല.''- ആദർഷ് പറയുന്നു.
advertisement
''കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യു എൻ സമ്മേളനത്തിൽ വെച്ചാണ് ഗ്രേറ്റയെ പരിചയപ്പെടുന്നത്. അതിനുശേഷം ഫ്രേഡേഴ്സ് ഫോർ ഫ്യൂച്ചർ എന്ന പേരിൽ ലോകവ്യാപകായി കാലാവസ്ഥാ വ്യതിയാനത്തിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിൽ അവരുടെ അവരുടെ അഭിപ്രായം പോസ്റ്റ് ചെയ്യുന്നതിനാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഇപ്പോൾ പേജിലെ ഫോളോവേഴ്സിന്റെ എണ്ണം വർധിച്ചു. ഗ്രേറ്റയുടെ പോസ്റ്റ് റീ പോസ്റ്റ് ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ സന്ദേശം ലോകം മുഴുവൻ എത്തിക്കുക എന്നുള്ളതാണ് പ്രധാന ഉദ്ദേശ്യം. ബാക്കി കാര്യങ്ങളിലുള്ള ഗ്രേറ്റയുടെ അഭിപ്രായം വ്യക്തിപരമാണ്. തനിക്ക് അതിൽ യാതൊരു പങ്കുമില്ല''- ആദർഷ് ന്യൂസ് 18നോട് പറഞ്ഞു.
advertisement

അതേസമയം, ഗ്രേറ്റ തൻബെർഗിന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ സൈബർ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ''ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു''- എന്നായിരുന്നു അവർ ട്വീറ്റ് ചെയ്തത്.
പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിറകെ ഗ്രേറ്റ തന്റെ പ്രതികരണമറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഞാൻ ഇപ്പോഴും കർഷകർക്കൊപ്പം നിൽക്കുകയും അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിദ്വേഷമോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ഒരിക്കലും അതിനെ മാറ്റില്ല” -ഗ്രേറ്റ ട്വീറ്റ് ചെയ്തു.
advertisement
അതിന് പിറകെ കർഷക സമരത്തെക്കുറിച്ച് വിദേശത്തു നിന്നുള്ളവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ വിമർശിച്ച് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിറക്കുകയും ചെയ്തു. “നിക്ഷിപ്ത താൽപ്പര്യക്കാരായാ ഗ്രൂപ്പുകൾ ഈ പ്രതിഷേധങ്ങളിൽ അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതും അവയെ വ്യതിചലിപ്പിക്കുന്നതും ദൗർഭാഗ്യകരമാണ്” എന്ന് പ്രസ്താവനയിൽ പറയുന്നു.
അതേസമയം ഗ്രേറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റിന്റെ വിശദാംശം തേടി ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. കേസെടുത്തതിനു പിന്നാലെ ഡൽഹി പൊലീസ് ഗൂഗിളിന് കത്തു നൽകി. കാനഡയിലെ ഖാലിസ്ഥാൻ സംഘടനയാണ് ഈ ടൂൾകിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിലെന്നാണ് ഡൽഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കിനെ ടൂൾകിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2021 10:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഭിപ്രായം ഗ്രേറ്റയുടേത്; ഒന്നും തിരുകി കയറ്റിയിട്ടില്ല; സൈബർ ആക്രമണം നേരിടുന്നു': ഗ്രേറ്റ തൻബർഗിന്റെ പേജ് കൈകാര്യം ചെയ്യുന്ന മലയാളി യുവാവ്