• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാനൂര്‍ മന്‍സൂര്‍ വധക്കേസ്; പ്രതിപട്ടികയില്‍ സി പി എം പ്രാദേശിക നേതാക്കളും

പാനൂര്‍ മന്‍സൂര്‍ വധക്കേസ്; പ്രതിപട്ടികയില്‍ സി പി എം പ്രാദേശിക നേതാക്കളും

ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടയുള്ളവര്‍ പ്രതികളെന്ന് എഫ്‌ഐആര്‍

മൻസൂർ

മൻസൂർ

  • Share this:
    കണ്ണൂര്‍: പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ പ്രദേശിക നേതാക്കളും. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടയുള്ളവര്‍ പ്രതികളെന്ന് എഫ്‌ഐആര്‍. കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറി ശശി ഉള്‍പ്പെടെയുള്ളവവരെയാണ് പ്രതികളായി ചേര്‍ത്തിട്ടുള്ളത്. ഡിവൈഎഫ്‌ഐ മേഖല ട്രഷറര്‍ ഷുഹൈലിം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജാബിറും പ്രതിപട്ടികയില്‍ ഉണ്ട്. എഫ് ഐ ആറിന്റെ പകര്‍പ്പ് ന്യൂസ് 18 ന് ലഭിച്ചു.

    അതേസമയം മന്‍സൂറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റാരോപിതനായ കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതക്കത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. മന്‍സൂര്‍ വധക്കേസില്‍ രണ്ടാമത്തെ പ്രതിയാണ് രതീഷ്

    മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് ചൂണ്ടിക്കാട്ടി റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 25 അംഗ സംഘമാണെന്നും, ഒന്നു മുതല്‍ 11 പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

    ബോംബ് എറിഞ്ഞു വീഴ്ത്തിയ ശേഷം മന്‍സൂറിനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനാലു പേര്‍ക്കും കൊലപാതകലവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം രക്തം വാര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പാനൂര്‍ മേഖല ഡിവൈഎഫ്ഐ ട്രഷറര്‍ സുഹൈല്‍ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവിലാണ്.

    ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് ശ്രമിക്കുന്നതിനോടൊപ്പം തന്നെ പ്രദേശത്തെ സിസിടിവി കാമറകള്‍ നിരീക്ഷിച്ച് മുഴുവന്‍ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമവും നടത്തുന്നുണ്ട്. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ്.
    Published by:Jayesh Krishnan
    First published: