കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ
കെ.സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.
സുരേന്ദ്രൻ പറഞ്ഞത് ബി.ജെ.പിയുടെ നിലപാടാണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെ ഒറ്റതിരഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ടന്നും രമേശ് വ്യക്തമാക്കി. സ്വന്തം മാനസികനിലയെ കുറിച്ച് മുഖ്യമന്ത്രിയാണ് വേവലാതിപെടേണ്ടത്.
എന്തിന് മുഖ്യമന്ത്രി മാനസിക വിഭ്രാന്തി കാണിക്കുന്നു. ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടി പറയണം. കള്ളം പറയുന്നവരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ മാനസിക അവസ്ഥയാണ് പ്രശ്നം.
മുഖ്യമന്ത്രി നടത്തിയത് വെല്ലുവിളിയാണെങ്കിൽ അത് ഏറ്റെടുക്കാൻ ബി.ജെ.പി തയ്യാറെന്നും അദ്ദേഹം കോഴിക്കോട് വ്യക്തമാക്കി.
കെ.സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്നും മാനസികാവസ്ഥ തെറ്റിയ ഒരാളെ പാർട്ടിയുടെ അധ്യക്ഷനായി ഇരുത്തേണ്ടി വരുന്നത് ആ പാർട്ടി ആലോചിക്കേണ്ട കാര്യമാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
തന്റെ കുടുംബത്തിനുനേരെ സുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ക്ഷോഭത്തോടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
ഒരു അടിസ്ഥാനവുമില്ലാത്ത കാര്യം സംസ്ഥാന അധ്യക്ഷൻ പറയുകയാണ്. അതിന്റെ മെഗാഫോണായി മാധ്യമങ്ങൾ മാറുന്നു. സുരേന്ദ്രനല്ല പിണറായി വിജയന്‍. അതോര്‍ത്തോളണം. അത്രേയുള്ളൂ. ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്. നിങ്ങള്‍ക്കും തോന്നേണ്ട കാര്യങ്ങള്‍. നിങ്ങളതിന്റെ മെഗാഫോണായി നിന്നാ മാത്രം പോരല്ലോയെന്നും മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.