Idukki Dam| ഇടുക്കി ചെറുതോണി ഡാം തുറന്നു; മുല്ലപ്പെരിയാറിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ ഉയർത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ചെറുതോണിയിലെ ഒരുഷട്ടര്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്.
ഇടുക്കി: ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാർ (Mullaperiyar), ഇടുക്കി ചെറുതോണി (Idukki Cheruthoni) അണക്കെട്ടുകൾ തുറന്നു. മുല്ലപ്പെരിയാറിൽ സ്പില്‍വേയുടെ മൂന്നും നാലും ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. 22,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് 141 അടിയിലെത്തിയതിനെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിയെത്തുന്നതിനു മുൻപു ഇടുക്കി തുറക്കുന്നത് കരുതലിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാലാണ് തീരുമാനം. ചെറുതോണിയിലെ ഒരുഷട്ടര്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഇന്നലെ രാത്രി തുറന്നിരുന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
advertisement
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ചു; കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് (Heavy Rainfall)) സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് (Warning). ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
advertisement
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് വടക്കൻ തമിഴ്നാട് - ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്രന്യൂനമർദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ മഹാരാഷ്ട്ര തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
advertisement
ന്യൂനമർദം കേരള തീരത്ത് ഭീഷണിയില്ലെങ്കിലും രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നു.കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.
advertisement
കുമളി ടൗണിൽ ദേശീയ പാതയിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങി. അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു.
തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2021 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Idukki Dam| ഇടുക്കി ചെറുതോണി ഡാം തുറന്നു; മുല്ലപ്പെരിയാറിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ ഉയർത്തി