കോഴിക്കോട്: മൂന്നാം സീറ്റ് ആവശ്യം യു.ഡി.എഫില്‍ ഉന്നയിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗ് നേതാക്കളില്‍ ആശയക്കുഴപ്പം തുടരുന്നു. അണികളിലുണ്ടായ പൊതുവികാരം സമ്മര്‍ദമായി മാറിയതോടെ മൂന്നാം സീറ്റ് ചോദിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കിയെങ്കിലും ആവശ്യത്തോട് കോണ്‍ഗ്രസ് അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്.
ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ട സമയം സീറ്റുകള്‍ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന വികാരമാണ് പാര്‍ട്ടിയില്‍ ഉയർന്ന് വന്നത്. എന്നാൽ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് പാണക്കാട്ടെത്തി നിലപാട് വ്യക്തമാക്കിയതോടെ മുസ്ലിം ലീഗ് നേതൃത്വം പ്രതിസന്ധിയിലായി. കോണ്‍ഗ്രസ്സിനെ ബുദ്ധിമുട്ടിലാക്കി മൂന്നാം സീറ്റ് ആവശ്യപ്പെടുന്നത് അനൗചിത്യമാകും എന്ന് ചില നേതാക്കള്‍ കരുതുന്നു.
അതേസമയം മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിറകോട്ടുപോയാല്‍ അണികള്‍ ഏത് രീതിയില്‍ പ്രതികരിക്കും എന്നതില്‍ നേതാക്കള്‍ക്ക് ആശങ്കയുണ്ട്. സീറ്റ് മുന്നണിയില്‍ ചോദിച്ച് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അതും നേതൃത്വത്തിന് തിരിച്ചടിയാണ്. ഗുണ ദോഷങ്ങള്‍ പരിശോധിച്ചുമാത്രമേ സീറ്റ് വിഷയത്തില്‍ നിലപാടെടുക്കൂവെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ വാക്കുകള്‍ പാര്‍ട്ടിയിലെ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ്.
മൂന്നാം സീറ്റ് ആവശ്യം മുന്നില്‍വെച്ച് വരുന്ന രാജ്യസഭാ സീറ്റോ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടതല്‍ സീറ്റോ വാങ്ങിയെടുക്കുകയാണ് നേതൃത്വത്തിന് മുന്നിലുള്ള പോംവഴി. ഇതുവഴി അണികളെ തൃപ്തിപ്പെടുത്താനാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം മൂന്നാം സീറ്റിനായി പാര്‍ട്ടിയിലെ ചില യുവ നേതാക്കളുടെ പിന്തുണയോടെ ഫോര്‍സീറ്റ് ഫോര്‍ ഐ.യു.എം.എല്‍. എന്ന ഫേസ്ബുക്ക് പേജും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ബാഫഖി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരാണ് പേജിന് പിന്നില്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.