തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലി ചതച്ച സംഭവത്തിൽ KSTRC ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് ചേർത്തത്. ആക്രമണത്തിന് ഇരയായ പ്രേമനനന്റെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. പ്രേമനന്റെ മകളുടെയും സുഹൃത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
മകൾക്കായി സ്റ്റുഡന്റ് കൺസെഷൻ ടിക്കറ്റ് എടുക്കാൻ എത്തിയപ്പോഴായിരുന്നു ആമച്ചൽ സ്വദേശി പ്രേമനനെ കെഎസ്ആർടിസി ജീവക്കാർക്ക് മർദ്ദിച്ചത്. അഞ്ച് പേർക്കെതിരെയാണ് കാട്ടാക്കട പൊലീസ് ഇന്നലെ കേസ് എടുത്തത്. അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകളായിരുന്നു ഇന്നലെ ചുമത്തിയത്. സംഭവത്തിൽ നാല് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
സിഐടിയു കാട്ടാക്കട യൂണിറ്റ് സെക്രട്ടറി അനിൽകുമാർ, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം മിലൻ, കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സസ്പെൻഡ് ചെയ്തത്. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശവും നൽകിയിരുന്നു.
Also Read- മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവം; നാല് KSRTC ജീവനക്കാരെ സസ്പെൻഡ് ചെയ്തു
മാപ്പ് ചോദിച്ച് കെഎസ്ആർടിസി എംഡി
കാട്ടാക്കട ആക്രമണത്തില്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകർ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാനപ്രശ്നം ചുരുക്കം ചില മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്നും അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്റ് സംരക്ഷിക്കില്ലെന്നും എം.ഡി. ബിജുപ്രഭാകർ ഐ.എ.എസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Biju prabhakar, Ksrtc, Ksrtc employees