.കൊച്ചി: പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിച്ചു തുടങ്ങും. പുതിയ പാലത്തിന്‍റെ നിർമ്മാണം എട്ടു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഡിഎംആർസി അറിയിച്ചു. പാലത്തിൻറെ ടാറിങ് നീക്കുന്ന പണിയാണ് നാളെ ആരംഭിക്കുക. ടാറിങ് പൂർണ്ണമായും നീക്കി കഴിഞ്ഞാൽ ഗർഡറുകൾ പൊളിച്ചു നീക്കും. പാലത്തിലൂടെ പോകുന്ന ഭാരം മുഴുവൻ താങ്ങുന്ന ശക്തി സ്രോതസ്സുകളാണ് ഗർഡറുകൾ. തൂൺ കഴിഞ്ഞാൽ പാലത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.
102 ഗർഡറുകൾ ആണ്
പാലാരിവട്ടം മേൽപ്പാലത്തിന് ഉള്ളത്. ഇവയിൽ നേരത്തെ വിള്ളലുകളും കണ്ടെത്തിയിരുന്നു. ഗർഡുകൾക്ക് മുകളിലുള്ള സ്ലാബ് യന്ത്രസഹായത്തോടെ മുറിച്ചു മാറ്റും. പാലത്തിൻറെ തൂണുകൾ ചിപ്പ് ചെയ്തു കമ്പി ചുറ്റി ശക്തിപ്പെടുത്തും. പാലത്തിൻറെ പിയർ ഗ്യാപ്പുകൾ ബലപ്പെടുത്തും കാർബൺ ഫൈബർ റാപിങ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.
എട്ടു മാസത്തിനുള്ളിൽ പുതിയ പാലം നിർമ്മിക്കാൻ കഴിയും എന്നാണ് ഡിഎംആർസി പറയുന്നത്. പുതിയ പാലം വരുന്നതോടെ പാലാരിവട്ടത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആയേക്കും. പൊളിക്കുന്ന പാലത്തിൻറെ അവശിഷ്ടങ്ങൾ ഡിഎംആർസിയുടെ മുട്ടത്തെ യാർഡിൽ ആയിരിക്കും നീക്കം ചെയ്യുക.
ഡിഎംആർസി കൊച്ചി നഗരത്തിൽ നേരത്തെ നാല് പാലങ്ങൾനിർമ്മിച്ചിട്ടുണ്ട്. പച്ചാളം മേൽപ്പാലം, ഇടപ്പള്ളി പാലം, നോർത്ത് പാലം, എ. എൽ ജേക്കബ് പാലം എന്നിവയാണത്. ഈ പാലങ്ങളുടെ നിർമാണത്തിനായി സർക്കാർ അനുവദിച്ച തുകയിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് ഡിഎംആർസി നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഈ വകയിൽ ബാക്കി വന്ന പണം ആണ് പാലാരിവട്ടം പാലത്തിൻറെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.