സിപിഎമ്മിന് വോട്ടുചെയ്യാൻ BJP-BDJS പ്രവർത്തകർക്ക് നിർദേശമെന്ന് ആരോപണം; BDJS പിളർന്നു
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
ബി ജെ പി ഹൈന്ദവരെ കബളിപ്പിച്ചുവെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും ബിജെഎസ് അറിയിച്ചു.
എൻ ഡി എ ഘടക കക്ഷിയായ ഭാരതീയ ധർമ ജന സേന (ബിഡിജെഎസ്) പിളർന്നു. ഭാരതീയ ജന സേന എന്ന പുതിയ പാർട്ടി ഒരു വിഭാഗം നേതാക്കൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. 2016 ൽ വൈക്കത്ത് സ്ഥാനാർഥിയായ എൻ കെ നീലകണ്ഠനാണ് പ്രസിഡന്റ്. ശബരിമല വിഷയത്തിൽ ബി ജെ പി ഹൈന്ദവരെ കബളിപ്പിച്ചുവെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും ബിജെഎസ് അറിയിച്ചു.
കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി - ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കളായ എൻ.കെ.നീലകണ്ഠൻ ,വി.ഗോപകുമാർ എന്നിവർ കൊച്ചിയിൽ ആരോപിച്ചു.
"ബിജെപി ബന്ധം ബിഡിജെഎസ് ഒഴിവാക്കാത്തതിനാല്‍ ഞങ്ങള്‍ പാര്‍ട്ടി വിട്ടു. മൂന്ന് ജനറല്‍ സെക്രട്ടറിമാരും 11 ജില്ലാ കമ്മിറ്റികളും ഒരുമിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. ബൂത്ത് തലം വരെയുള്ള കമ്മിറ്റികളുടെ പിന്തുണയോടെയാണ് പുതിയ പാര്‍ട്ടി. ഭാരതീയ ജനസേന (ബിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്," നേതാക്കള്‍ പറഞ്ഞു.
advertisement
എസ്.എൻ. ഡി.പി. യോഗത്തിന്റെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട രാഷ്ട്രീയപാർട്ടിയാണ് ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്.). പാർട്ടിയുടെ ചിഹ്നമായി അവതരിപ്പിച്ചത് 'കൂപ്പുകൈ' ആയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പുകളിൽ ചിഹ്നം ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ല. കോൺഗ്രസിന്റെ 'കൈപ്പത്തി' ചിഹ്നവുമായുള്ള സാദൃശ്യമാണ് അനുമതി ലഭിക്കാൻ തടസ്സമായത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മല്‍സരിച്ചത് 37 സീറ്റുകളിലാണ്. ഇത്തവണ രണ്ടു സീറ്റുകള്‍ പാര്‍ട്ടി അധികം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് ബിജെപി അറിയിച്ചത്. കഴിഞ്ഞ തവണ മല്‍സരിച്ച അത്ര സീറ്റെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, 20ല്‍ താഴെ സീറ്റുകള്‍ മാത്രമേ നല്‍കൂ എന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.
advertisement
കേരളത്തിൽ നിയമസഭാ തെരഞ്ഞടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ് ബി.ജെ.പി. 2016ൽ നേടിയത്. 2006ൽ നേടിയ 4.75 ശതമാനത്തിന്റെ ഇരട്ടി വോട്ടാണ് 10 വർഷത്തിന് ശേഷം നേടിയത്.
2011ൽ 6.03 ശതമാനം വോട്ടാണ് ബി.ജെ.പി. നേടിയതെങ്കിൽ 2016 ൽ അത് 10.6 ശതമാനമായി ഉയർന്നു. ബി.ഡി.ജെ.എസ് നാല് ശതമാനം വോട്ട് നേടി.അങ്ങനെ മൊത്തം പതിനാല് ശതമാനത്തിലേറെയായി എൻഡി.എയുടെ വോട്ട് വിഹിതം.
2015 ഡിസംബർ 5-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്.
advertisement
"ഇന്ത്യന്‍ മതനിരപേക്ഷതയുടെ ആണിക്കല്ല് ഇളക്കിയ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ട ദിവസത്തിന്റെ തലേന്നാണ് സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ ഈ സംഘടന രൂപീകരിച്ചിട്ടുള്ളത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ രാഷ്ട്രീയ പാര്‍ടിയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്" എന്നാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ഇതിനെ വിലയിരുത്തിയത്. "സാമുദായിക സംഘടനകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ രൂപീകരിക്കുക എന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. ഇത്തരം സംഘടനകള്‍ സ്വയം പിരിഞ്ഞുപോയ അനുഭവമാണ് കേരളത്തിലുണ്ടായത്. നടേശന്റെ പാര്‍ടിയുടെ ഗതിയും അതായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ടതില്ല." എന്നും കോടിയേരി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2021 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎമ്മിന് വോട്ടുചെയ്യാൻ BJP-BDJS പ്രവർത്തകർക്ക് നിർദേശമെന്ന് ആരോപണം; BDJS പിളർന്നു