ചെങ്കോട്ടയായി പത്തനംതിട്ട; വീണത് യുഡിഎഫിന്റെ ഉരുക്കു കോട്ട
Last Updated:
വിശ്വാസത്തിന്റെയും അതിലൂടെയുള്ള വരുമാനത്തിന്റെയും കാര്യത്തിൽ മാത്രമല്ല പത്തനംതിട്ട ഒന്നാമതായി നിൽക്കുന്നത് കേരളത്തിൽ ഏറ്റവും ജനപ്രിയമായ മദ്യം ഉല്പാദിപ്പിക്കുന്നതും അവിടെ തന്നെ. വിദേശ നാണ്യത്തിന്റ വരവിലൂടെ ലോകമറിഞ്ഞ ജില്ലയ്ക്ക് രാഷ്ട്രീയമായി സംഭവിക്കുന്ന മാറ്റത്തെക്കുറിച്ച് .
കോന്നിയും പിടിച്ചതോടെ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കൈയിലായി. ജനീഷ് കുമാർ ജയിച്ചതോടെ ജില്ലയിൽ നിന്നുള്ള സിപിഎം അംഗങ്ങളുടെ എണ്ണം മൂന്നായി. റാന്നിയിൽ രാജു എബ്രഹാം, ആറന്മുളയിൽ വീണാ ജോർജ് എന്നീ സിപിഎം അംഗങ്ങളും അടൂരിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി തോമസ് എന്നിവരുമാണ് ജില്ലയിലെ മറ്റ് എം എൽ എമാർ.
മന്ത്രിസ്ഥാനത്തിന് പകരം വന്ന ജില്ല
കേരളത്തിൽ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു സ്ഥാനമുണ്ട് പത്തനംതിട്ടയ്ക്ക്. അത്, ഒരു മന്ത്രി സ്ഥാനത്തിന് പകരമായി വന്ന ജില്ലയാണ് പത്തനംതിട്ട എന്നതാണ്. തികച്ചും പ്രാദേശികമായ രാഷ്ട്രീയമായ ഒരു ആവശ്യത്തിൽ പിറന്ന നാട് . സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച കെ. കെ. നായർ ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കെ കരുണാകരനെ രാഷ്ട്രീയമായി സഹായിച്ചതിന് പ്രത്യുപകാരമായായിരുന്നു ആ ചിരകാല ആവശ്യം സാധ്യമായത്.
ഇത് പത്തനംതിട്ടക്കാർക്ക് മാത്രം
ഏറ്റവും ശുദ്ധ വായു ലഭിക്കുന്ന ജില്ല, ജനസംഖ്യാ വർധനവിന്റെ കാര്യത്തിൽ പിന്നോട്ടു പോകുന്ന ഏക ജില്ല, കേരളത്തിന്റെ ഊർജ മേഖലയിലേക്ക് മൂന്നിലൊന്നും സംഭാവന ചെയ്യുന്ന ജില്ല, വിസ്തൃതിയുടെ ഏതാണ്ട് പകുതിയിലേറെയും വാനപ്രദേശമായ ജില്ല ഇങ്ങനെ നിരവധി പ്രത്യേകതകൾ പത്തനംതിട്ടയ്ക്കുണ്ട്. സാമുദായികമായി നോക്കിയാൽ നായർ, ഈഴവ, ദളിത്, വിശ്വകർമ, ഓർത്തഡോക്സ്, മാർത്തോമാ, മലങ്കര കാത്തോലിക്, സി എസ് ഐ എന്നീ വിഭാഗങ്ങളും നിരവധി പെന്തക്കോസ്റ്റൽ സഭകളും ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്ന പ്രദേശം. ശബരിമല മുതൽ പരുമല വരെയും മഞ്ഞനിക്കര മുതൽ മണ്ണടി വരെയും വിഖ്യാതമായ ഇടങ്ങൾ. ആറന്മുളയും നിരണവും ഉൾപ്പെടെ കേരളത്തിൽ മുദ്ര പതിപ്പിച്ച ഇടങ്ങൾ.
advertisement
വലത്തോട്ട് ചെരിഞ്ഞ നാട്...
കൊല്ലം ജില്ലയിൽനിന്നും പത്തനംതിട്ട, അടൂർ, റാന്നി, കോന്നി, കോഴഞ്ചേരി എന്നീ സ്ഥലങ്ങളും ആലപ്പുഴ ജില്ലയിൽ നിന്നും തിരുവല്ലയും മല്ലപ്പള്ളിയും എടുത്താണ് 1982 നവംബർ മാസം ഒന്നിന് ജില്ല രൂപവൽക്കരിച്ചത്. എന്നാൽ, രാഷ്ട്രീയപരമായി രണ്ടു ജില്ലകളിൽ നിന്നും ഒരു പരിധി വരെ വേറിട്ട് നിൽക്കുകയായിരുന്നു പത്തനംതിട്ട ഇതുവരെ. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒരു അകലം പാലിച്ചായിരുന്നു നിൽപ്പ്. എന്നാൽ അത് ഇനി പഴയ കഥ. റാന്നിയിൽ പകരക്കാരനില്ലാത്ത രാജു എബ്രഹാം, അതുപോലെ തന്നെ തിരുവല്ലയിൽ മാത്യു ടി തോമസ് എന്നിവർക്ക് അപ്പുറത്തേക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പത്തനംതിട്ടയിലെ ഇടതുപക്ഷം മുന്നോട്ടു പോയി.
advertisement
തകരുന്ന യുഡിഎഫ്, വളരുന്ന എൽഡിഎഫ്
കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ തെളിയിക്കുന്നത് അതാണ്. പല കാരണങ്ങൾ ഇതിനുണ്ടാവാം. ശബരിമല, ആറന്മുളയടക്കമുള്ള വിഷയങ്ങൾ ശക്തി പകർന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളർച്ച കോൺഗ്രസിന് തിരിച്ചടി നൽകുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. ഒപ്പം കോൺഗ്രസ്, കേരള കോൺഗ്രസ് കക്ഷികളിലെ ചേരിപ്പോരും. പത്തനംതിട്ടയിലെ നാട്ടുഭാഷയിൽ പറഞ്ഞാൽ ചാക്കാലയ്ക്ക് (മരണാന്തര ചടങ്ങ് ) കണ്ടാൽ പോലും മിണ്ടാത്ത നേതാക്കൾ.
ഇത് രണ്ടിനുമൊപ്പം മതസംഘടനകളോട് പഴയ അകലം പാലിക്കാതെ, ബലം പിടിക്കാതെ ഇടതു മുന്നണിയും ഇറങ്ങിയപ്പോൾ യു ഡി എഫിന്‍റെ തകർച്ച പൂർത്തിയായി. തമ്മിലടിക്കുന്ന ഐക്യമുന്നണിയുടെ മുന്നിൽ തന്ത്രപരമായി ഇടതു പക്ഷം ഇറങ്ങിയപ്പോൾ ജില്ല മുഴുവൻ ചെങ്കൊടി പാറി. 23 കൊല്ലം കോൺഗ്രസിനൊപ്പം നിന്ന കോന്നിയാണ് ഒടുവിൽ വീണത്,
advertisement
അതിനു മുമ്പ് ആറന്മുള. അതിനുമുമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം കോൺഗ്രസിനൊപ്പം 20 വർഷം നിന്ന അടൂർ. അങ്ങനെ പമ്പയുടെയും അച്ചൻകോവിലിന്റെയും കരയിൽ ചുവപ്പ് പരന്നു. ഒരു പക്ഷേ പത്തു കൊല്ലത്തിനു മുമ്പ് ഇടതുപക്ഷ പ്രവർത്തകർ സ്വപ്നം കാണാത്ത തരത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2019 7:50 PM IST