കൊച്ചി:
പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം തുടരാനാവുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണയിലാണ്. ഇതാണ് സാങ്കേതികമായി അന്വേഷണം തുടരാന്‍ കഴിയാത്തതിന് കാരണം .
ഹൈക്കോടതി ഡിവിഷൻ ബെഞ്ചില്‍ വാദം പൂർത്തിയായിട്ട് 9 മാസം പിന്നിട്ടു. വിധി വന്നാൽ മാത്രമേ കേസ് അന്വേഷണം നടത്താനാകൂ എന്നും സിബിഐ അറിയിച്ചു. കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സി ബി ഐ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല.
എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ ഒക്ടോബർ 26ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ക്രൈംബ്രാഞ്ച് കേസ് ഡയറിയും മറ്റ് അനുബന്ധരേഖകളും കൈമാറുന്നില്ലെന്ന് നേരത്ത തന്നെ വിചാരണ കോടതിയില്‍ സിബിഐ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.