തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. മുന്‍മന്ത്രിമാരായതുകൊണ്ട് നിയമന അധികാരി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂ. അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഇന്നലെയാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഫയലില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുള്ളതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ നേരിട്ട് വിളിപ്പിക്കുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ വ്യാഴാഴ്ച അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് ഗവര്‍ണറെ കാണും. കൂടിക്കാഴ്ചയ്ക്ക് ശേഷമാവും മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയത്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വെളുപ്പിച്ചെന്ന കേസിലാണ് വിജിലൻസ് കേസെടുക്കാൻ ഉദേശിക്കുന്നത്.
ബാർകോഴയിൽ പ്രതിപക്ഷനേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ ഇന്നലെ അനുമതി നൽകിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിൽ കെ എം ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കർ അനുമതി നൽകി. ബാർ ലൈസൻസ് ഫീസ് കുറക്കാൻ കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലക്ക് കോഴ കൊടുത്തുവെന്ന ബിജുുരമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കോഴ നൽകിയെന്ന് പറയുന്ന സമയം ചെന്നിത്തല എംഎൽഎ ആയത് കൊണ്ടാണ് സ്പീക്കറുടെ അനുമതി തേടിയത്.
കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന ആഭ്യന്തരവകുപ്പിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചു. ചെന്നിത്തലക്കൊപ്പം കോഴ നൽകിയെന്ന ബിജുരമേശ് ആരോപിച്ച മുൻമന്ത്രിമാരായ വിഎസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരായ അന്വേഷണ അനുമതി ഗവർണർ ആകും തീരുമാനമെടുക്കുക. അന്വേഷണ അനുമതിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പ്രതിപക്ഷനേതാവിന്റെ തീരുമാനം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.