മലപ്പുറം: ആകെയുള്ള ഏഴ് സ്ഥാനാർഥികളിൽ അഞ്ചുപേരും 'സൈതലവി'മാർ. സ്വന്തം സൈതലവിക്ക് വോട്ട് ചെയ്യാനെത്തുന്നവർ ആകെ കൺഫ്യൂഷനടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അബദ്ധത്തിൽ വോട്ട് മാറിപ്പോകാനും സാധ്യതയേറെ. മലപ്പുറം താനാളൂർ ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിലാണ് 'സൈതലവി പോരാട്ടം' നടക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥിയെ ലക്ഷ്യമിട്ടാണ് അപരന്മാർ കൂട്ടത്തോടെയിറങ്ങിയത്. യുഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് സൈതലവിമാരും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത് എന്നതാണ് കൗതുകകരം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വെള്ളിയത്ത് സൈതലവി, സ്വതന്ത്രരായ കണ്ണച്ചമ്പാട്ട് സൈതലവി, തറയിൽ സൈതലവി, പേവുങ്കാട്ടിൽ സൈതലവി, കൊടക്കാട്ട് സൈതലവി എന്നിവരാണ് മത്സര രംഗത്തുള്ള സൈതലവിമാർ.
Also Read- ഒരു വാർഡിൽ ലീഗിന് രണ്ട് സ്ഥാനാർത്ഥികൾ; ജയിക്കുന്നവരെ അംഗീകരിക്കുമെന്ന് നേതൃത്വം
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെള്ളിയത്ത് സൈതലവി പാർട്ടിവിട്ടുവന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായതോടെയാണ് അപരന്മാർ കൂട്ടത്തോടെ മത്സരത്തിന് ഇറങ്ങിയത്. സിപിഎം ഏരിയ സെക്രട്ടറി വെള്ളിയത്ത് അബ്ദുറസാഖാണ് എൽഡിഎഫ് സ്ഥാനാർഥി. പേരുകളെല്ലാം ഒന്നായതിനാൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്നതിന് പകരം ചിഹ്നം വോട്ടർമാരെ പരിചയപ്പെടുത്താനാണ് യുഡിഎഫിന്റെ ശ്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Local body election, Local Body Elections 2020, Malappuram