തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിനെയും ശ്രീചിത്രനെയും പൊതുപരിപാടികളില്‍ നിന്നും ഒഴിവാക്കി ഇടതു സാംസ്കാരിക കൂട്ടായ്മകള്‍. ഞായറാഴ്ച കൊടുങ്ങല്ലൂരില്‍ നടക്കുന്ന ഭരണഘടനാ സംഗമത്തില്‍ നിന്നും ശ്രീചിത്രനെ ഒഴിവാക്കിയതിനു പിന്നാലെ ദീപയുടെ പേരും നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ നിന്നും സംഘാടകര്‍ വെട്ടിമാറ്റി.
ഇടത് അനുകൂല നിലപാടുമായി നിലപാടുമായി നവോഥാന സദസ്സുകളില്‍ ശ്രീചിത്രന് സജീവ സാന്നിധ്യമായിരുന്നു. സംഘപരിവാറിനെതിരായ നിലപാടുകളാണ് കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപാ നിശാന്തിനെ ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രിയങ്കരിയാക്കിയത്. എന്നാല്‍ കവിതാ മോഷണ വിവാദത്തോടെ ഇരുവരുടെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്നാണ് ഇടതു സാംസ്കാരിക പ്രവര്‍ത്തകരുടെ പൊതു വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് ഇരുവരെയും പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
Also Read 'അയാളോളം വലിയ ഗജഫ്രോഡിനെ കണ്ടിട്ടില്ല'; ശ്രീചിത്രനെതിരെ ആരോപണ പെരുമഴ
കൊടുങ്ങല്ലൂരില്‍ ഇന്ന് സംഘടിപ്പിച്ച ഭരണസംഘടനാ സംഗമത്തിലെ മുഖ്യപ്രഭാഷകന്‍ ശ്രീചിത്രനായിരുന്നു. എന്നാല്‍ ചിത്രനെ ഒഴിവാക്കി ഷാഹിനയെ സംഘാടകര്‍ മുഖ്യപ്രഭാഷകയാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
ചൊവ്വാഴ്ച തൃശൂരില്‍ നടക്കാനിരിക്കുന്ന ജനാഭിമാന സംഗമത്തിലേക്കും ശ്രീചിത്രനെയും ദീപാ നിശാന്തിനെയും പ്രധാന പ്രഭാഷകരായി ക്ഷണിച്ചിരുന്നു. സ്വാമി അഗ്നിവേശാണ് സംഗമം ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ മോഷണ വിവാദത്തെ തുടര്‍ന്ന് ഇരുവരെയും ഈ പരിപാടിയില്‍ നിന്നും സംഘാടകര്‍ ഒഴിവാക്കി. ഇരുവരുടെയും ചിത്രങ്ങളും പേരും ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററുകളും ജനാഭിമാന സംഗമത്തിന്റെ ഭാഗമായി പുറത്തിറക്കിയിരുന്നു.
Also Read 'ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്?, മാപ്പ് വേണ്ട, മറുപടി മതി': കലേഷ്
ഇതിനിടെ കലേഷിന്റെ കവിത തനിക്ക് തന്നത് ശ്രീചിത്രനാണെന്ന വെളിപ്പെടുത്തലുമായി ദീപ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ മറ്റൊരാള്‍ നല്കിയ സ്വന്തം പേരില്‍ എന്തിന് പ്രസിദ്ധീകരിക്കാന്‍ നല്‍കിയെന്നതിന് ദീപ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ ഒരു ഘട്ടത്തില്‍ നിഷേധിച്ചിച്ചെങ്കിലും പിന്നീട് കലേഷിനോട് മാപ്പ് പറഞ്ഞ് ശ്രീചിത്രനും ഫേസ്ബുക്ക് പോസ്റ്റിട്ടു.
കവിതാ മോഷണ വിവാദത്തിനിടെ ഇരുവര്‍ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. തന്റെ കവിതാ സമാഹാരത്തിന്റെ പേരും കവര്‍ പേജും ദീപ കോപ്പിയടിച്ചെന്ന വെളിപ്പെടുത്തലുമായി യുവകവി അജിത് കുമാര്‍ .ആര് കഴിഞ്ഞ ദിവസം തെളിവുസഹിതം രംഗത്തെത്തി. ഇതിനു പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ഷക്കീലയെ കുറിച്ച് സിനിമാ നിരൂപക എഴുതിയ കുറിപ്പ് ദീപ സ്വന്തം പേരിലാക്കിയെന്ന ആരോപണവും സമൂഹമാധ്യങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ശ്രീചിത്രന് പഠിക്കുന്ന കാലത്തേ ഗജ ഫ്രോഡായിരുന്നെന്ന വിമര്‍ശനവുമായി അധ്യാപകനായ വിജു നായരമ്പലവും രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.