INL: എൽഡിഎഫിലേക്ക് കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം

Last Updated:
#അനുരാജ് ജിആര്‍
തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കുമ്പോൾ ഐഎൻഎൽ എന്ന രാഷ്ട്രീയ കക്ഷിയുടെ കാൽ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. കാത്തിരിപ്പിനൊടുവിൽ ഔദ്യോഗികമായി ഇടതുമുന്നണിയുടെ ഭാഗമാകുന്നതിന്‍റെ സന്തോഷത്തിലാണ് ഐഎൻഎൽ നേതൃത്വം. ഇടതുപക്ഷ രാഷ്ട്രീയത്തിൽ 25 വർഷം ഉറച്ചു നിന്നതിന്റെ അംഗീകാരമാണ് മുന്നണി പ്രവേശനമെന്ന് INL നേതാവ് എ.പി അബ്ദുൽ വഹാബ് പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിനിടയിൽ അതൃപ്തിയുണ്ടാകുമോയെന്ന ആശങ്ക കാരണമാണ് ഐഎൻഎലിനെ ഇടതുമുന്നണിയിൽ എടുക്കാതിരുന്നത്. കാലങ്ങളായി സിപിഎമ്മിനുള്ളിലും സിപിഐയും ഇതിനെ എതിർത്തിരുന്നു എന്നാൽ ശബരിമല വിഷയം ഉൾപ്പടെയുള്ള പുതിയ സാഹചര്യത്തിൽ പൊതുതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി വിപുലീകരണം. ബാലകൃഷ്ണ പിള്ള, സ്കറിയ തോമസ് തുടങ്ങിയവരുടെ പാർട്ടികൾക്കൊപ്പം ഐഎൻഎല്ലിനെ മുന്നണിയിൽ എടുക്കുമ്പോൾ വർഗീയ കക്ഷിയെ കൂട്ടുപിടിച്ചുവെന്ന ആരോപണം ഒഴിവാക്കാനാകും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ എൻഎസ്എസ് രംഗത്തെത്തിയ സാഹചര്യത്തിൽ ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് കക്ഷികളെ ഒപ്പം കൂട്ടുന്നത് ഗുണം ചെയ്യുമെന്നാണ് മുന്നണി നേതൃത്വം വിലയിരുത്തുന്നത്.
advertisement
ഇനിയൊരു മുന്നണി വിപുലീകരണം ഉണ്ടാകുമ്പോൾ പ്രഥമ പരിഗണന ഐഎൻഎല്ലിനാണെന്ന് ഇടത് മുന്നണി നേതൃത്വം ഉറപ്പ് നൽകിയിരുന്നു. എന്നാൽ വീരേന്ദ്രകുമാർ യുഡിഎഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം സഹകരിച്ചതോടെ ഐഎൻഎൽ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി വിപുലീകരിക്കുമ്പോൾ ഐഎൻഎല്ലിനേക്കാൾ പരിഗണന വീരേന്ദ്രകുമാറിന്‍റ് ലോക് താന്ത്രിക് ജനതാദളിന് ആയിരിക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെയായിരുന്നു ഇത്. ഇതോടെ മുന്നണി വിപുലീകരണം മാറ്റിവെക്കുകയായിരുന്നു.
1992ൽ ബാബ്റി മസ്ജിദ് തകർന്നതോടെ മുസ്ലീം ലീഗ് കേരള ഘടകത്തിൽ പിളർപ്പ് ഉണ്ടാകുകയും ഐഎൻഎൽ എന്ന പാർട്ടി രൂപീകൃതമാകുകയുമായിരുന്നു. ദീർഘകാലം മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ആണ് 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷണൽ ലീഗിന് രൂപം കൊടുക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ്‌, ഉത്തർ പ്രദേശ്‌, ബീഹാർ, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവയാണ് ഈ പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ. തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്.
advertisement
Dont Miss: 'ഇത് കൊടുംചതി'; പൊട്ടിത്തെറിച്ച് കോവൂർ കുഞ്ഞുമോൻ
കേരളത്തിൽ തുടക്കകാലം മുതൽ ഇടതുമുന്നണിയുമായി യോജിച്ചായിരുന്നു ഐഎൻഎൽ മുന്നോട്ടുപോയത്. ഇടത് പിന്തുണയോടെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിജയിക്കാനും ഐഎൻഎലിന് സാധിച്ചു. എന്നാൽ മുന്നണി പ്രവേശനമെന്ന പാർട്ടിയുടെ ആവശ്യം എൽഡിഎഫ് അംഗീകരിച്ചിരുന്നില്ല. ഐഎൻഎല്ലിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് ഭൂരിപക്ഷ സമുദായത്തിനിടയിൽ മറ്റൊരു തരത്തിലുള്ള സന്ദേശം നൽകുമോയെന്ന വിലയിരുത്തൽ സിപിഎമ്മിനുള്ളിൽ ഉണ്ടായിരുന്നു. ഇഎംഎസ്, ഇ കെ നായനാർ തുടങ്ങിയ പ്രമുഖർ ജീവിച്ചിരുന്നപ്പോൾ തന്നെ സിപിഎം ഈ വിഷയം ചർച്ചയായതാണ്. ഐഎൻഎലിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ സിപിഐയും ശക്തമായ എതിർപ്പാണ് മുമ്പ് സ്വീകരിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഐഎൻഎല്ലിനെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. കാൽ നൂറ്റാണ്ടിനൊടുവിൽ മുന്നണിയിൽ ഉൾപ്പെടുത്തിയതോടെ മലബാറിൽ മുസ്ലീം ലീഗ് ഉയർത്തുന്ന വെല്ലുവിളിയെ ഐഎൻഎല്ലിനെ മുന്നിൽനിർത്തി നേരിടുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
INL: എൽഡിഎഫിലേക്ക് കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം
Next Article
advertisement
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
  • റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

  • ക്രെഡിറ്റ് വേഫെയർ ഫിലിംസിനും ലോക ടീമിനുമാണെന്ന് വിജയ് ബാബു

  • 300 കോടി കളക്ഷൻ നേടി ലോക

View All
advertisement