BREAKING- നാലു പാർട്ടികൾ കൂടി; എൽഡിഎഫ് വിപുലീകരിച്ചു
Last Updated:
തിരുവനന്തപുരം: ചെറുപാര്‍ട്ടികള്‍ക്കായി വാതില്‍ മലക്കെ തുറന്ന് ഇടതുമുന്നണി. രണ്ടു പതിറ്റാണ്ടായി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന ഐഎന്‍എല്‍ അടക്കം നാലു പാര്‍ട്ടികള്‍ക്കാണ് മുന്നണിയില്‍ അംഗത്വം നല്‍കിയത്. ആര്‍. ബാലകഷ്ണപിള്ളയും ഫ്രാന്‍സിസ് ജോര്‍ജും നയിക്കുന്ന കേരളാ കോണ്‍ഗ്രസുകളും എംപി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളും ഇനി ഇടതുമുന്നണിയുടെ ഭാഗമാകും. എകെജി സെന്‍ററിൽ ചേർന്ന ഇടതുമുന്നണി യോഗമാണ് പുതിയ പാർട്ടികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ശബരിമല വിവാദത്തിന്റേയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ഇടതുമുന്നണിയുടെ ചടുലനീക്കം. കാലങ്ങളായി മുന്നണി പ്രവേശനത്തിനു കാത്തിരുന്ന നാലു പാര്‍ട്ടികള്‍ക്ക് ഒറ്റയടിക്ക് പ്രവേശനം നല്‍കുകയായിരുന്നു. സര്‍ക്കാരുമായും സിപിഎമ്മുമായും എന്‍എസ്എസ് കലഹിച്ചു നില്‍ക്കുന്നതിനിടെയാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസിന് മുന്നണിയില്‍ അംഗത്വം ലഭിക്കുന്നത്. രണ്ടു പതിറ്റാണ്ടായി മുന്നണി പ്രവേശനത്തിന് കാത്തിരുന്ന ഐഎന്‍എല്ലിനേയും മുന്നണിയുടെ ഭാഗമാക്കി. കെ. എം മാണിയോടും പി.ജെ ജോസഫിനോടും കലഹിച്ച് കേരളാ കോണ്‍ഗ്രസ് വിട്ട ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസും ഔദ്യോഗികമായി മുന്നണിയുടെ ഭാഗമായി.
advertisement
യുഡിഎഫിന്റെ സ്ഥാപക അംഗമായ ആര്‍. ബാലകൃഷ്ണപിള്ള കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് ഇടതുമുന്നണി സഹകരണം തുടങ്ങിയത്. മന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടിയല്ല ഇടതുമുന്നണിയില്‍ എത്തുന്നതെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം.
നാലു പാര്‍ട്ടികളില്‍ ഐഎന്‍എല്ലിനാണ് ഇടതുമുന്നണിയുമായി ഏറ്റവും കൂടൂതല്‍ കാലത്തെ അടുപ്പമുള്ളത്. 2006ലും 2011ലും ഇടതു പിന്തുണയോടെ ഐഎന്‍എല്ലിന്റെ നേതാക്കള്‍ സംസ്ഥാന നിയമസഭയില്‍ എത്തിയിരുന്നു. ലോക്സഭാ സീറ്റിന്റെ പേരിൽ ഇടതുമുന്നണിയുമായി തെറ്റി യുഡിഎഫിൽ പോയ വീരേന്ദ്രകുമാറിന്റെ പാർട്ടി മാസങ്ങൾക്കു മുൻപാണ് മടങ്ങിവന്നത്.
advertisement
Dont Miss: ഗണേഷിനെ മന്ത്രിയാക്കി എന്‍എസ്എസിനെ അനുനയിപ്പിക്കുമോ?
25 വർഷത്തോളമായി ഇടതുമുന്നണിക്ക് ഒപ്പമുള്ള ഇന്ത്യൻ നാഷണൽ ലീഗിനെ കാത്തിരിപ്പിനൊടുവിൽ മുന്നണിയിൽ ഉൾപ്പെടുത്തിയതാണ് മറ്റൊരു പ്രത്യേകത. ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് മുസ്ലീം ലീഗിനുള്ളിൽ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഐഎൻഎല്ലിന്‍റെ പിറവിക്ക് കാരണം. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന ഐഎൻഎൽ ഏറെക്കാലമായി മുന്നണിപ്രവേശനം കാത്തിരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 12:24 PM IST