തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണം സംഭവിച്ച് 28 കൊല്ലങ്ങൾക്ക് ശേഷമാണ് നിർണായകമായ വിധി വന്നത്. സി ബി ഐ പ്രത്യേക കോടതി കഴിഞ്ഞ മാസം വിധി പ്രഖ്യാപിച്ചതിന് ശേഷം കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ജയിലിലാണ്. എന്നാൽ, സിസ്റ്റർ അഭയയെ ആരും കൊന്നതല്ലെന്നും അഭയ ആത്മഹത്യ ചെയ്തതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നും എന്നുമുള്ള പ്രസ്താവനകളുമായി എത്തിയിരിക്കുകയാണ് ഡിവൈൻ ധ്യാനകേന്ദ്രം സ്ഥാപകനും ധ്യാനഗുരുവുമായ ഫാ മാത്യു നായ്ക്കംപറമ്പിൽ.
വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇദ്ദേഹത്തിന്റെ പരാമർശം. അഭയയുടെ ആത്മാവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നാണ് ഫാ മാത്യു നായ്ക്കംപറമ്പിൽ പറയുന്നത്. അഭയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടിയ ജോമോൻ പുത്തൻ പുരയ്ക്കലാണ് വൈദികന്റെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താൻ വേണ്ടി ന്യായീകരണ തൊഴിലാളികൾ ആയിട്ടുള്ള ചിലർ നുണ ഫാക്ടറി നിർമിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലെ ഫാ:മാത്യു നായ്ക്കംപറമ്പിൽ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോ എന്നു പറഞ്ഞാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.
വൈദികൻ പ്രസംഗത്തിൽ പറയുന്നത് ഇങ്ങനെ, 'പ്രിയപ്പെട്ടവരേ, ഈ ദിവസങ്ങളിൽ ഒരു വാട്സാപ്പ് വാർത്ത വന്നത് ഞാൻ ഓർക്കുകയാണ്. അത് മരിച്ചുപോയ സിസ്റ്റർ അഭയയുടെ പേരിലാണ് വന്നത്. ആ വാർത്ത ഇങ്ങനെ ആയിരുന്നു. ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ ഒരു കാര്യമാണ്, - എന്നെ ആരും കൊന്നതുമല്ല. ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാൻ ഒരുകാലത്ത് പുരുഷൻമാരാൽ ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പല ധ്യാനങ്ങൾ കൂടിയിട്ടും എനിക്ക് ആന്തരികസൗഖ്യം കിട്ടിയതുമില്ല. അങ്ങനെ ഞാൻ കന്യാസ്ത്രീ ആയെങ്കിലും കള്ളനെ കണ്ട് പേടിച്ച് ഓടിയപ്പോൾ കിണറ്റിൽ വീണതാണ്. കിണറ്റിൽ വീണു മരിച്ചു. അന്നുതൊട്ട് കഴിഞ്ഞ 28 കൊല്ലമായി കൊലപാതകമാണെന്നാണ് പറയുന്നത്. ഒറ്റയാളും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ല. 28 കൊല്ലമായി ഞാൻ ശുദ്ധീകരണ സ്ഥലത്തിലാണ്. കാരണം, മരിച്ചു ചെല്ലുന്ന ആളുകൾക്ക് സ്വന്തമായി ഒന്നും ചെയ്യാൻ പറ്റില്ല. അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ജീവിച്ചിരിക്കുന്നവർക്കേ കഴിയുകയുള്ളൂ.' - അത് കേട്ടപ്പോൾ തനിക്ക് വളരെ സന്തോഷമായെന്നും വിശ്വസിക്കാൻ കൊള്ളാവുന്ന സന്ദേശമാണെന്ന് തനിക്ക് മനസിലായതായും ഫാ മാത്യു നായ്ക്കംപറമ്പിൽ പറയുന്നു. അഭയയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ പല മഠങ്ങൾക്കും നിർദ്ദേശം നൽകിയതായും മഠങ്ങൾ മധ്യസ്ഥപ്രാർത്ഥന ആരംഭിച്ചതായും വൈദികൻ പ്രസംഗത്തിൽ പറയുന്നു.
You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു [NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും [NEWS]NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] അതേസമയം, കമന്റ് ബോക്സിൽ നിരവധി വിമർശനങ്ങളാണ് വൈദികനെതിരെ ഉയർന്നിരിക്കുന്നത്. കൊല്ലപ്പെട്ട ഒരു കന്യാസ്ത്രീയെ ഇങ്ങനെ അപകീർത്തിപ്പെടുത്തി സംസാരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയുമോ എന്ന് ആലോചിക്കേണ്ടതാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.