കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ ഇളവ്: 300 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണി നിർബന്ധമല്ല
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചുസെന്റിൽ താഴെ ഭൂമിയിൽ നിർമിക്കുന്ന വീടുകളെയും ഒഴിവാക്കി. 1000 കോഴികൾ, 20 പശുക്കൾ, 50 ആടുകൾ തുടങ്ങിയവ വളർത്തുന്നതിന് നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഇനി പെർമിറ്റ് ആവശ്യമില്ല.
തിരുവനന്തപുരം: എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണി വേണമെന്ന കെട്ടിട നിര്‍മാണച്ചട്ടത്തിലെ നിബന്ധനയില്‍ ഇളവ്. അഞ്ച് സെന്റില്‍ താഴെ ഭൂമിയില്‍ നിര്‍മിക്കുന്ന വീടുകളെയും 300 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീർണമുള്ള വീടുകളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2019 നവംബര്‍ 8ന് വിജ്ഞാപനം ചെയ്ത പരിഷ്‌കരിച്ച കെട്ടിടനിര്‍മാണച്ചട്ടങ്ങളിലെ ഇതുള്‍പ്പെടെയുള്ള ഭേദഗതികള്‍ യോഗം അംഗീകരിച്ചു.
Also Read- ആഡംബരം വേണ്ടെന്ന് മന്ത്രിസഭ; മൂന്നാംനാള്‍ ചീഫ് സെക്രട്ടറിക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ ഫർണീച്ചർ
നിർമാണ മേഖലയിലെ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഭേദഗതി. നിര്‍മാണ മേഖലയ്ക്ക് ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങള്‍ 2019 ലെ ഭേദഗതിയിലൂടെ നഷ്ടപ്പെടുന്നതായി സംഘടനകള്‍ പരാതി ഉന്നയിച്ചിരുന്നു. തറ വിസ്തീര്‍ണ അനുപാതം (സ്ഥലത്തിനനുസരിച്ചു കെട്ടിടത്തിന് എത്ര വിസ്തീര്‍ണം ആകാമെന്നതിന്റെ അനുപാതം) കണക്കാക്കുന്നത് നിര്‍മിത വിസ്തൃതിയുടെ (ബില്‍റ്റ് അപ് ഏരിയ) അടിസ്ഥാനത്തിലാക്കിയ രീതി ഒഴിവാക്കി. നേരത്തെയും തറ വിസ്തീര്‍ണ അനുപാതം ഉണ്ടായിരുന്നെങ്കിലും ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കും മറ്റും പാര്‍ക്കിങ് ഏരിയ, ഇലക്ട്രിക്കല്‍ റൂം, വരാന്ത (പാസേജ്) തുടങ്ങിയവ ഒഴിവാക്കിയാണ് ഇതു നിശ്ചയിച്ചിരുന്നത്.
advertisement
കെട്ടിടങ്ങൾ നിർമിക്കുമ്പോൾ നാലുവശവും ഒഴിച്ചിടേണ്ട സ്ഥലം (സെറ്റ് ബാക്ക്) കണക്കാക്കുമ്പോൾ ശരാശരി സെറ്റ് ബാക്ക് തന്നെ തുടരാൻ തീരുമാനമായി. മുൻപുണ്ടായിരുന്ന ഈ വ്യവസ്ഥ 2019ൽ ഒഴിവാക്കിയിരുന്നു. ചട്ടത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ കൂടി ചേര്‍ത്തു രണ്ടു ദിവസത്തിനകം പുതിയ വിജ്ഞാപനം ഇറങ്ങും. എന്നു മുതലാണ് ഇവ പ്രാബല്യത്തില്‍ വരികയെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കും.
advertisement
റോഡ് വീതിയിൽ ഇളവ്
18,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗം കെട്ടിടങ്ങള്‍ക്കുവേണ്ട റോഡ് വീതി 10ൽ നിന്ന് 8 മീറ്ററായി കുറച്ചു. കേരളത്തില്‍ 8 മീറ്ററിലേറെ വീതിയുള്ള റോഡുകള്‍ കുറവാണെന്ന വിലയിരുത്തലോടെയാണിത്.
വ്യവസായ വിഭാഗങ്ങളിലെ കെട്ടിടങ്ങള്‍ നി!ര്‍മിക്കുമ്പോള്‍ മുന്നിലെ റോഡിന്റെ വീതി രണ്ടു രീതിയില്‍ നിശ്ചയിച്ചു. 6000 ചതുരശ്ര മീറ്റര്‍ വരെ 5 മീറ്ററും 6000 ചതുരശ്ര മീറ്ററില്‍ മീറ്ററില്‍ കൂടുതലുള്ളവയ്ക്ക് 6 മീറ്ററുമായാണ് ഭേദഗതി. നിലവില്‍ 4000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വ്യവസായ വിഭാഗം കെട്ടിടങ്ങള്‍ക്ക് റോഡ് വീതി 10 മീറ്ററാണ്.
advertisement
കോഴി, പശുവളർത്തൽ മേഖലയിൽ ഇളവ്
1000 കോഴികൾ, 20 പശുക്കൾ, 50 ആടുകൾ തുടങ്ങിയവ വളർത്തുന്നതിന് നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഇനി പെർമിറ്റ് ആവശ്യമില്ല. നിലവിൽ 5 പശുക്കൾ, 20 ആട്, 5 പന്നി, 100 കോഴി എന്നിവയിൽ കൂടുതലുള്ള ഫാമുകൾക്ക് തദ്ദേശവകുപ്പിന്റെ പെർമിറ്റ് വേണമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2020 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ ഇളവ്: 300 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണി നിർബന്ധമല്ല