കണ്ണൂര്‍: കിഫ്ബിയില്കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും സി.എ.ജി അത് കണ്ടെത്തുമെന്നു പേടിച്ചാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതികൾ മറച്ചുവെക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെക്കൊണ്ട് പത്രസമ്മേളനം നടത്തിച്ചത്. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.
നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്. സി.എ.ജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വയ്ക്കേണ്ടത് നിയമസഭയുടെ മേശപ്പുറത്താണ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ അഴിമതി പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന്റെ തിരിച്ചടി ഒഴിവാക്കാനാണ് ഐസക് ഇപ്പോൾ ശ്രദ്ധതിരിച്ചുവിടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
സി.എ.ജി. ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താൻ അവർ ബാധ്യസ്ഥരാണ്. കേരളത്തിലെ സര്‍ക്കാരിന്റെ അഴിമതികള്‍ കണ്ടെത്താന്‍ ആരും മുന്നോട്ടുവരരുതെന്നാണ് ഇവരുടെ നിലപാട്. അഴിമതി മൂടിവെക്കുന്നത് നടക്കുന്ന കാര്യമല്ല. സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സിഎജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.